തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ രണ്ട് ഡോക്ടർമാരെ സർവീസിൽ തിരികെ എടുക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. നെഫ്രോളജി വകുപ്പ് മേധാവി ഡോ.ജേക്കബ് ജോർജ്, യൂറോളജി വകുപ്പ് ഡോ. എസ്. വാസുദേവൻ എന്നിവരെ തിരിച്ചെടുക്കാനാണ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാതോമസ് ഉത്തരവിട്ടത്. രണ്ടുപേർക്കും മറ്റേതെങ്കിലും മെഡിക്കൽ കോളേജിൽ നിയമനം നൽകാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്കെതിരെയുള്ള അച്ചടക്ക നടപടി പിന്നീട് തീരുമാനിക്കും.
കാരക്കോണം സ്വദേശിയായ സുരേഷാണ് വൃക്ക മാറ്റിവയ‌്ക്കൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം മരിച്ചത്. ജൂൺ 20നായിരുന്നു സംഭവം. മാറ്റിവയ്‌ക്കാനുള്ള വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയ വൈകിയതായി ആരോപണമുയർന്നിരുന്നു. സംഭവത്തിന് അടുത്തദിവസം തന്നെ വകുപ്പ് മേധാവിമാരെ ആരോഗ്യമന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം, അവയവദാനം ഏകോപിപ്പിക്കുന്ന കെ - സോട്ടോയിലെ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ) രണ്ട് ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റർമാരെ പിരിച്ചുവിടാൻ അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. സംഭവസമയത്ത് കെ- സോട്ടയിലെ കോ-ഓർഡിനേറ്റർമാർ സ്ഥലത്ത് ഇല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇവരെ പിരിച്ചുവിടണമെന്ന ശുപാർശയിൽ വരുംദിവസങ്ങളിൽ ആരോഗ്യവകുപ്പ് തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |