തൃശൂർ: രാജ്യസ്നേഹം അല്പമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ പിണറായി വിജയൻ കെ.ടി. ജലീലിനെ തള്ളിപ്പറയാൻ തയ്യാറാവുമായിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാജ്യസ്‌നേഹത്തിന്റെ കപടക്കുപ്പായമണിഞ്ഞ് ശുദ്ധതട്ടിപ്പാണ് സി.പി.എം നടത്തുന്നത്. ഡി.സി.സിയുടെ നേതൃത്വത്തിലുള്ള നവസങ്കല്പ് പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വേണുഗോപാൽ. 'ആദാദി കാശ്മീർ" പരാമർശത്തിൽ വിമർശനം ഒഴിവാക്കാൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയെന്ന ഔദാര്യമാണ് ജലീൽ കാണിച്ചത്. തെറ്റുപറ്റിയെന്ന് സമ്മതിച്ചില്ല. എന്ത് വിവാദം വന്നാലും പാർട്ടി തള്ളിപ്പറഞ്ഞു എന്നുപറഞ്ഞാൽ എല്ലാംകഴിഞ്ഞു എന്നാണ് സി.പി.എമ്മിന്റെ ധാരണ. വർത്തമാനകാല ഇന്ത്യ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ എത്രമാത്രം മുന്നോട്ട് പോകുന്നുവെന്നത് പ്രസക്തമാണ്. എന്നാൽ സ്വാതന്ത്ര്യം പരിപാലിക്കാൻ എത്രത്തോളം കഴിയുന്നുണ്ടെന്ന് ആലോചിക്കണം. കഴിഞ്ഞ എട്ടുവർഷമായി സ്വാതന്ത്ര്യം അതിന്റേതായ അർത്ഥത്തിൽ ലഭിക്കുന്നുണ്ടോ. കേന്ദ്രസർക്കാർ വിമർശിക്കുന്നവരെ കാരാഗൃഹത്തിൽ അടയ്ക്കുകയാണ്. എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും അധികാരം ഉപയോഗിച്ച് സ്വന്തം പക്ഷത്തേക്ക് മാറ്റിയെടുത്താൽ പിന്നെയവർ ശുദ്ധരായി. ഇത്തരം ആളുകളെ വെളുപ്പിച്ചെടുക്കുന്ന വാഷിംഗ് മെഷീനാണ് ബി.ജെ.പി. ആർ.എസ്.എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ആർ.എസ്.എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയും സ്വാതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല എന്നോർക്കണമെന്നും വേണുഗോപാൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |