കൊച്ചി: അങ്കണവാടിയും പ്രഥാമികരോഗ്യ കേന്ദ്രവും ഒന്നിച്ച് പ്രവർത്തിക്കുന്നത് ചിന്തിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാൽ അതിന് തെളിവായി ഒരു കാഴ്ചയുണ്ട് കളമശേരിയിൽ. കളമശേരി നഗരസഭയിലെ 13-ാം നമ്പർ അങ്കണവാടിയും പ്രാഥമികാരോഗ്യ കേന്ദ്രവും ഒരേ കെട്ടിടത്തിൽ ഒരു ചുമരിന്റെ വ്യത്യാസത്തിലാണ്. കയറുന്നതും ഇറങ്ങുന്നതുമെല്ലാം ഒരു കവാടത്തിലൂടെ.
രോഗികൾ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത് അങ്കണവാടിയുടെ മുന്നിൽ. രക്ഷിതാക്കൾ വലിയ ആശങ്കയിലാണ്. വലിയ തിരക്കുള്ള പ്രാഥമികരോഗ്യ കേന്ദ്രം കൂടിയാണിത്. പല തരത്തിലുള്ള രോഗങ്ങളുമായി എത്തുന്നവരായതിനാൽ കുട്ടികൾക്ക് അസുഖം പകരാനുള്ള സാദ്ധ്യത ഏറെയാണ്. കുട്ടികൾക്ക് നിരന്തരം പനി വരാറുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. അങ്കണവാടിയുടെ വാതിൽ എപ്പോഴും അടച്ചാണ് ഇടാറുള്ളതെങ്കിലും ആശങ്ക നിലനിൽക്കുന്നുണ്ട്.
15 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എങ്കിലും പത്തിൽക്കൂടുതൽ കുട്ടികൾ ഒന്നിച്ചെത്താറില്ല. പലർക്കും പലദിവസങ്ങളിലും പനിയും ജലദോഷവുമായിരിക്കും. എങ്കിലും മറ്റ് അങ്കണവാടികളെ അപേക്ഷിച്ച് അദ്ധ്യാപികയുടെയും ആയയുടെയും കുട്ടികളോടുള്ള സമീപനവും പഠിപ്പിക്കുന്നതിലുള്ള മികവുമാണ് കുട്ടികളെ ഇവിടേക്ക് വിടുന്നത്. അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ളകുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.
ഇതിനു പിന്നിലുള്ള കാരണം എന്താണെന്ന് അന്വേഷിക്കും. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നും തന്നെ വകുപ്പിന്റെ ഭഗാത്ത് നിന്ന് ഉണ്ടാകില്ല.
ജി. പ്രിയങ്ക
ഡയറക്ടർ
വനിതാ ശിശു വികസന വകുപ്പ്
പ്രാഥമികാരോഗ്യ കേന്ദ്രവും അങ്കണവാടിയും ഒന്നിച്ച് സ്ഥിതി ചെയ്യുന്നത് വലിയ ആശങ്കയാണ്. മൂന്ന് വയസുള്ള എന്റെ മകൾ അവിടെ പഠിക്കുന്നുണ്ട്. കുട്ടിക്ക് ഇടയ്ക്ക് പനി വരുന്നുണ്ട്. കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അങ്കണവാടി മാറ്റി സ്ഥാപിക്കണം.
എം. ജ്യോത്സന
രക്ഷകർത്താവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |