കൊച്ചി: പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വധിച്ച കേസിൽ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം. കേസിലെ 13-ാം പ്രതിയായ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷംസീറിന് ജാമ്യം അനുവദിച്ചാണ്
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പാലക്കാട് അഡി. സെഷൻസ് കോടതിക്ക് നിർദ്ദേശം നൽകിയത്. 2021 നവംബർ 15 നാണ് സഞ്ജിത്ത് ഭാര്യയ്ക്കൊപ്പം ബൈക്കിൽ പോകുമ്പോൾ എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മൂന്നു മുഖ്യപ്രതികളെ ലോറിയിൽ ഒളിവിൽ പാർപ്പിച്ചെന്നുമാരോപിച്ചാണ് ഷംസീറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ തനിക്കു ക്രിമിനൽ പശ്ചാത്തലമില്ലെന്നും ജനുവരി രണ്ടു മുതൽ ജയിലിലാണെന്നും ഹർജിക്കാരൻ വാദിച്ചു. ജനുവരി രണ്ടു മുതൽ പ്രതി ജയിലിലാണെന്നതു കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ഇയാൾക്കെതിരെ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ വസ്തുതകളില്ലെന്നും പ്രതികളെ ഒളിവിൽ പാർപ്പിച്ചതു ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്നാണ് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നൽകിയത്. വിചാരണയുടെ ആവശ്യത്തിനല്ലാതെ പാലക്കാട് ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കമുള്ള വ്യവസ്ഥകളും ജാമ്യത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |