തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട് മെന്റിൽ 19,430 പേർക്ക് കൂടി പ്രവേശനം ലഭിച്ചു. ഇതോടെ രണ്ട് അലോട്ട്മെന്റിലൂടെ പ്രവേശനം നേടിയത് 2,32,962 പേർ. 17ന് വൈകിട്ട് അഞ്ചുവരെയാണ് രണ്ടാം അലോട്ട്മെന്റിന്റെ പ്രവേശന സമയം. ആകെ 4,71,849 അപേക്ഷകരാണുള്ളത്. ആകെയുള്ള സീറ്റുകൾ 2,97,766. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തിയ 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റ് ഒഴിവാക്കിയാണ് രണ്ടാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം.
www.admission.dge.kerala.gov.in എന്ന സൈറ്റിൽ 'Click for Higher Secondary Admission" എന്ന ലിങ്കിൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം. അലോട്ട്‌മെന്റ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന് ഹാജരാകണം. സ്‌പോർട്സ് ക്വാട്ട അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് അലോട്ട്മെന്റിലെയും സംവരണ സീറ്റിൽ ഒഴിഞ്ഞു കിടക്കുന്നവ അടുത്ത അലോട്ട്മെന്റിൽ മെരിറ്റ് സീറ്റിലേക്ക് പരിഗണിക്കും. മൂന്നാമത്തെ അലോട്ട്മെന്റ് 22ന് പ്രസിദ്ധീകരിക്കും. 23,24 തീയതികളിലായി പ്രവേശന നടപടി പൂർത്തിയാക്കി 25ന് പ്ളസ് വൺ ക്ളാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
ബിഫാം പ്രവേശന പരീക്ഷ 30ന്
തിരുവനന്തപുരം: ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ വച്ച് നടത്തും. അപേക്ഷയിലെ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. നേറ്റിവിറ്റി, ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകതയുള്ളവർ 20ന് വൈകിട്ട് മൂന്നിനകവും സർട്ടിഫിക്കറ്റുകൾ 27ന് വൈകിട്ട് അഞ്ചിനകവും വെബ്സൈറ്റിൽ അപ്ഡലോഡ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |