SignIn
Kerala Kaumudi Online
Saturday, 27 April 2024 7.42 PM IST

സത്യന്റെ 'ആത്മസഖി'യ്ക്ക് ഇന്ന് 70 , ആദ്യ ചിത്രം പുറത്തിറങ്ങിയത് 1952 ആഗസ്റ്റ് 17ന്

athmasakhi

തിരുവനന്തപുരം: മലയാളത്തിന്റെ അനശ്വര നടൻ സത്യന്റെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് ഇന്ന് എഴുപത് വർഷം. 1952 ആഗസ്റ്റ് 17നാണ് (ചിങ്ങം 1) ആദ്യ ചിത്രം 'ആത്മസഖി' പുറത്തിറങ്ങിയത്. നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.സുബ്രഹ്മണ്യം നിർമ്മിച്ച് ജി.ആർ റാവു സംവിധാനം ചെയ്‌ത ചിത്രം മെരിലാൻഡ് സ്റ്റുഡിയോയുടെ ആദ്യചിത്രം കൂടിയാണ്. സെപ്‌തംബർ 13ന് ഇതിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങി.

ആത്മസഖിയ്ക്കു ശേഷം തിരമാല, ലോകനീതി, ആശാദീപം, സ്‌നേ‌ഹസീമ എന്നീ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും 1954ൽ പുറത്തിറങ്ങിയ നീലക്കുയിലിലൂടെയാണ് സത്യൻ മലയാളികളുടെ മനസിൽ ഇരിപ്പിടം ഉറപ്പിച്ചത്. മലയാളത്തിൽ 150ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ രണ്ട് സിനിമകളിലും. രക്താർബുദം ശരീരത്തെ വേട്ടയാടിയിട്ടും വേദന മറന്ന് അഭിനയിച്ച അദ്ദേഹം 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ ചിത്രീകരണം നടക്കവേ 1971ലാണ് അന്തരിച്ചത്.

പാതിവഴിയിൽ മുടങ്ങിയ ത്യാഗസീമ

അദ്ധ്യാപകൻ, ഗുമസ്‍തൻ, ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥൻ, പൊലീസ് ഇൻസ്‌പെക്‌ടർ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്‍തതിന് ശേഷമാണ് മാനുവൽ സത്യനേശൻ നാടാർ എന്ന സത്യൻ സിനിമയിൽ എത്തിയത്. അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയത്തുടക്കം.

ആത്മസഖിയ്ക്ക് മുമ്പ് കൗമുദി ബാലകൃഷ്‌‍ണന്റെ രചനയിൽ കെ.എം.കെ മേനോൻ നിർമ്മിച്ച്, സംവിധാനം ചെയ്‍ത ത്യാഗസീമ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും സിനിമാ ചിത്രീകരണം പാതിവഴിയിൽ മുടങ്ങി. സർവീസിലിരുന്ന് സത്യൻ സിനിമയിൽ അഭിനയിക്കുന്നതിനെ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന മേരി അർപുതം എതിർത്തതാണ് കാരണം. മറ്റുചില പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ വേഷമിട്ടിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗം രാജിവച്ച് സിനിമയിൽ സജീവമായി. നടനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ വഴിയാണ് 'ആത്മസഖി'യിൽ വേഷം ലഭിക്കുന്നത്.

'' ചലച്ചിത്ര രംഗത്ത് ഇത്രയേറെ സംഭാവന നൽകിയിട്ടും സത്യന് ഉചിതമായ അംഗീകാരം നൽകാൻ ഒരു സർക്കാരും തയ്യാറായിട്ടില്ല. വരും തലമുറയ്‌ക്ക് അദ്ദേഹത്തെപ്പറ്റി ഓർത്തുവയ്‌ക്കാൻ എന്തെങ്കിലും സർക്കാർ ചെയ്യണം.

-സതീഷ് സത്യൻ,

സത്യന്റെ മകൻ

ക്യാപ്ഷൻ: ആത്മസഖി 1952 ഓഗസ്റ്റ് 17ന് റിലീസാകുന്നതിന് മുന്നോടിയായി കേരളകൗമുദി പത്രത്തിൽ വന്ന പരസ്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR SATHYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.