റേഷൻ പുഴുക്കലരിക്ക് കടുത്ത ക്ഷാമം
ആലപ്പുഴ: ഓണമിങ്ങെത്തിയിട്ടും റേഷൻ കടകളിലെ അരിക്ഷാമം പരിഹരിക്കപ്പെടാത്തത് പൊതുവിപണിയിൽ അരിവിലെ വീണ്ടും ഉയരാൻ വഴിയൊരുക്കിയേക്കും. പുഴക്കലരിക്കാണ് ക്ഷോമമേറെ. കുത്തരിയുടെ ലഭ്യതയും കുറഞ്ഞു. ആട്ടയും കിട്ടാനില്ല.
റേഷൻ കടകളിൽ ആഗസ്റ്റിലെത്തിയ അരിയുടെ 65 ശതമാനവും പച്ചരി ആയതിനാൽ കരിഞ്ചന്തയിലേക്കുള്ള ഒഴുക്കിനും വഴിതെളിഞ്ഞു. പുഴുക്കലരിയോ കുത്തരിയോ ആണ് കാർഡുടമകൾക്ക് ആവശ്യം. കേന്ദ്രത്തിൽ നിന്ന് ലഭിച്ച അരിയിൽ കൂടുതലും ഇത്തവണ പച്ചരിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഗോഡൗണുകളിൽ കുത്തരിയുടെയും പുഴുക്കലരിയുടെയും സ്റ്റോക്ക് കുറവാണ്. ഈക്കാരണത്താലാണ് കേന്ദ്രം നൽകിയ പച്ചരി കാർഡുടമകൾക്ക് നൽകാൻ സിവിൽ സപ്ളൈസ് വകുപ്പ് തീരുമാനിച്ചത്.
മഞ്ഞ, പിങ്ക് കാർഡുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതാണ്. നീലക്കാർഡുകാർക്ക് സബ്സിഡി ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. വെള്ളക്കാർഡുകൾക്ക് സബ്സിഡിയില്ല. ഇവർ ഒരുകിലോ അരിക്ക് 10.90 രൂപ നൽകണം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കാർഡിലെ ഒരംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. രണ്ട് കിലോ പച്ചരി, കുത്തരി, വെള്ളയരി, ഗോതമ്പ് ഒരു കിലോവീതം എന്നിങ്ങനെ വിതരണം ചെയ്യാനാണ് സർക്കാർ നിർദ്ദേശം. നേരത്തെ ഇ പോസ് മെഷീനിൽ ഇഷ്ടമുള്ള ഭക്ഷ്യധാന്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. ഇതു മാറ്റിയത് കാർഡുടമളെ വലയ്ക്കുകയാണ്. കുറഞ്ഞത് നാലു സഞ്ചികളെങ്കിലും കരുതിവേണം റേഷൻ കടകളിലെത്താൻ.
# പച്ചരി വേണ്ട
പുഴുക്കലരിയില്ലാത്തതിനാൽ പലരും റേഷൻ ഉപേക്ഷിക്കുകയാണ്. ഇക്കാര്യം റേഷൻ കടയുടമകൾ സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. എഫ്.സി.ഐയിൽ നിന്ന് അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ ഏറിയ പങ്കും പച്ചരിയായതാണ് പുഴുക്കലരി ക്ഷാമമുണ്ടാകാൻ കാരണം. സംസ്ഥാനത്തെ പാടശേഖരങ്ങളിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ അരി കൂടുതലായി എത്തിക്കാൻ സിവിൽ സപ്ലൈസിനു കഴിഞ്ഞില്ല. മഞ്ഞ, പിങ്ക്, നീല, കാർഡുകാർക്കെല്ലാം പച്ചരിവിഹിതമാണ് ഇക്കുറി കൂടുതൽ. പൊതുവിഭാഗം വെള്ളക്കാർഡുകാരുടെ എട്ടുകിലോ വിഹിതത്തിൽ ആറു കിലോയും പച്ചരിയാണ്.
# കരിഞ്ചന്തയിലേക്കോ?
കാർഡ് ഉടമകളിൽ ഭൂരിഭാഗത്തിനും പച്ചരി വേണ്ടാത്തതിനാൽ ഇവ മറിച്ചുവിൽക്കാനുള്ള സാദ്ധ്യതയേറെയാണ്. അടുത്തിടെ മുൻഗണന കാർഡുടമകൾ റേഷൻ മറിച്ചുവിൽക്കുന്നത് വ്യക്തമായതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുത്തിരുന്നു.
# ആട്ട മുടങ്ങി
പൊതുവിഭാഗത്തിൽപ്പെട്ട വെള്ള, നീല കാർഡുകാർക്കുള്ള ആട്ടയും ഈ മാസം ലഭിച്ചിട്ടില്ല. രണ്ടുകിലോ വരെ ആട്ടയാണ് കാർഡൊന്നിന് നൽകാൻ നിർദ്ദേശിച്ചിരുന്നത്. ഗോതമ്പുക്ഷാമം രൂക്ഷമായതാണ് ആട്ടയുടെ ഉത്പാദനത്തിനും തിരിച്ചടിയായത്. മുൻമാസങ്ങളിൽ നാലുകിലോവരെ ആട്ടയുണ്ടായിരുന്നു.
പുഴുക്കലിരിയുടെ കുറവ് റേഷൻകാർഡ് ഉടമകളെ പ്രതിസന്ധിയിലാക്കും. ബി.പി.എൽ കാർഡുടമകളും പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം അഞ്ചുകിലോ അരിവാങ്ങുന്നതിന് നാല് സഞ്ചിയുമായി എത്തേണ്ട അവസ്ഥയാണ്. ഇതിന് പുറമേ കടയുടമകൾക്ക് തൂക്കത്തിലെ നഷ്ടം വേറെയും
എൻ.ഷിജീർ, ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |