കുന്നത്തൂർ: പള്ളിശേരിക്കൽ തെറ്റിക്കുഴിയിൽ മെത്ത ഫാക്ടറിക്ക് തീപിടിച്ച് 70 ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേന രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പോരുവഴി പനപ്പെട്ടി സ്വദേശി നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിക്ക് തൊട്ടടുത്തുള്ള ഒരു വീട്ടിലേക്കും തീ പടർന്നു. ഫാക്ടറിയിൽ രണ്ട് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോഡ് കയറ്റാനെത്തിയ വാഹനം മാറ്റിയതിനാൽ തീ പിടിച്ചില്ല. ഓണ വിപണി ലക്ഷ്യമിട്ട് നിർമ്മിച്ച മെത്തകളും മറ്റ് ഉത്പന്നങ്ങളും ഫാക്ടറിയിലെ യന്ത്രങ്ങളും പൂർണമായും കത്തിനശിച്ചു. ശാസ്താംകോട്ട പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |