ആറൻമുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടന്നു. ഭക്തർക്കൊപ്പം ഭഗവാനും വള്ളസദ്യയുണ്ണും എന്ന വിശ്വാസത്തിലാണ് ഭക്തർ ആറൻമുളയിലേക്ക് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് എത്തുന്നത്. ലോകത്തിൽ ഒരേസമയം ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന സദ്യ എന്ന നിലയിൽ റെക്കാഡ് ബുക്കുകളിൽ വള്ളസദ്യ ഇടം പിടിച്ചിട്ടുണ്ട്. വഴിപാട് വള്ളസദ്യകൾ പള്ളിയോടത്തിൽ എത്തിച്ചേരുന്ന കരക്കാർക്ക് മാത്രമാണ്. എന്നാൽ, പാർത്ഥസാരഥിയുടെ പിറന്നാളായ അഷ്ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിളമ്പുന്ന സമൂഹസദ്യയാണ്.
വള്ളസദ്യകളിൽ വിളമ്പുന്ന 65 ഓളം വിഭവങ്ങൾ സമൂഹസദ്യയിലും വിളമ്പും. ആറൻമുള ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിലാണ് സമൂഹസദ്യ നടക്കുന്നത്. ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യകൾക്കായി 500 പറ അരിയാണ് ഉപയോഗിക്കുന്നത്. 100 പാചകക്കാരും 200ൽ പരം വിളമ്പുകാരും ഉൾപ്പടെ 300ൽ അധികം ആളുകൾ മൂന്ന് ദിവസം കൊണ്ടാണ് സദ്യ തയ്യാറാക്കുന്നതെന്ന് ഈ വർഷത്തെ സദ്യയുടെ ചുമതലക്കാരനായ ഹരീഷ് ചന്ദ്രൻ പറഞ്ഞു. ഒരു ലക്ഷത്തോളം ഭക്തർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചക്ക് 11.30ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ ദീപം തെളിയിച്ച് സമൂഹസദ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ഭഗവാനെ സങ്കൽപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ നാക്കിലയിലേക്ക് വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പുന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യകൾക്ക് തുടക്കമാവും. ഭഗവാന്റെ പ്രസാദമായാണ് ഭക്തർ അഷ്ടമിരോഹിണി വള്ളസദ്യയെ കണക്കാക്കുന്നത്.
ചേനപ്പാടി കരക്കാർ പാളത്തൈര് സമർപ്പിച്ചു
ആറൻമുള : പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യയ്ക്കായി ചേനപ്പാടി കരക്കാർ പാളത്തൈര് സമർപ്പിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീർത്ഥപാദരുടെ നേതൃത്വത്തിൽ പാർത്ഥസാരഥി ഭക്തജനസമിതിയാണ് 1300 ലിറ്റർ തൈര് ഭഗവാന് സമർപ്പിച്ചത്. അഷ്ടമി രോഹിണി വള്ളസദ്യക്കായി കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ചേനപ്പാടി കരയിൽ നിന്ന് പാളത്തൈരുമായി ഭക്തജന സംഘം ആറന്മുളയിലെത്തി. വള്ളസദ്യകളിൽ ഭക്തർ പാടി ആവശ്യപ്പെടുന്ന പ്രധാന വിഭവങ്ങളിലൊന്നാണ് ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര്. കിഴക്കേനടയിലെത്തിയ കരക്കാരെ പള്ളിയോട സേവാസംഘം ഭാരവാഹികൾ വളപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിന് വലംവച്ച് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചു. തുടർന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ പാളത്തൈര് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |