ന്യൂഡൽഹി: മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ ഡോളോ 650 ടാബ്‌ലറ്റിന് പ്രചാരണം നൽകുന്നതിനായി ഡോക്ടർമാർക്കുൾപ്പെടെ 1000 കോടി രൂപയുടെ സൗജന്യം നൽകിയെന്ന മെഡിക്കൽ റെപ്രസന്റീവുമാരുടെ സംഘടനയുടെ ആരോപണത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം. മെഡിക്കൽ റെപ്രസന്ററ്റീവ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുയായിരുന്നു സുപ്രീം കോടതി.
''ഈ കേൾക്കുന്നത് തന്റെ കാതുകൾക്ക് സംഗീതമല്ലെന്ന്'' വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുമ്പോൾ തനിക്കും നൽകിയത് ഡോളോ 650 ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെഡറേഷൻ ഒഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്ററ്റീവ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരേഖ് ആണ് സുപ്രീം കോടതിയിൽ ഈ ആരോപണം ഉന്നയിച്ചത്. ഗൗരവമുള്ള ഈ വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |