തിരുവനന്തപുരം: കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദസഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം ആഘോഷിക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ ആറു മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡ് മനുഷ്യരെ വേർപെടുത്തി, എന്നാൽ, ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷപരിപാടികൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
മ്യൂസിയത്തിനു സമീപമുള്ള വകുപ്പാസ്ഥാനത്താണ് ഫെസ്റ്റിവൽ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വാരാഘോഷത്തിൽ 30 കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികളുടെ നടത്തിപ്പിനായി എം.എൽ.എ മാർ ചെയർമാന്മാരായും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൺവീനർമാരായും കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐ.ബി. സതീഷ് എം.എൽ.എ, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു. ഗതാഗതമന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ ഫെസ്റ്റിവൽ ഓഫീസ് സന്ദർശിച്ചു.
ഊഞ്ഞാലാട്ടി വൈറലായി ശിവൻകുട്ടിയും റിയാസും
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിനിടെ നടന്ന മന്ത്രിമാരുടെ ഊഞ്ഞാലാട്ടം വൈറലായി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്. ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുപേരും എത്തിയത് ഇതിനോടുചേർന്ന് പുതുതായി കെട്ടിയ ഊഞ്ഞാലിനു മുന്നിൽ.
ആദ്യം മന്ത്രി വി. ശിവൻകുട്ടിയാണ് ഊഞ്ഞാലിൽ ഇരുന്നത്. ഊഞ്ഞാലാട്ടിക്കൊടുത്ത മന്ത്രി റിയാസിനെ പിന്നാലെ മന്ത്രി വി. ശിവൻകുട്ടിയും ഊഞ്ഞാലാട്ടി. ഇരുമന്ത്രിമാരും അവരവരുടെ ഫേസ്ബുക്ക് പേജുകളിൽ ഊഞ്ഞാലാട്ടത്തിന്റെ വീഡിയോ പങ്കുവച്ചു. 'യുവശക്തിയുടെ കരങ്ങളിൽ..' എന്ന തലക്കെട്ടിലാണ് മന്ത്രി ശിവൻകുട്ടി 9 സെക്കൻഡുള്ള വീഡിയോ പങ്കുവച്ചത്. 'വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങൾ ശുദ്ധവും ശക്തവുമാണ്' എന്ന ക്യാപ്ഷൻ സഹിതം മന്ത്രി മുഹമ്മദ് റിയാസും തന്റെ പേജിൽ 14 സെക്കൻഡുള്ള വീഡിയോ ഷെയർ ചെയ്തു. മിനിട്ടുകൾക്കകം രണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. കൊവിഡ് മഹാമാരി ഒറ്റപ്പെടുത്തിയ ജനങ്ങളെ ഓണം വീണ്ടും ഒന്നിപ്പിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |