കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് പിന്മാറി. ഇന്നലെ രാവിലെ കേസ് പരാമർശിച്ചപ്പോൾ പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്ന കേസ് വനിതാ ജഡ്‌ജി വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യത്തെത്തുടർന്ന് ഹൈക്കോടതിയാണ് 2019ൽ എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഹൈക്കോടതിയുടെ ഭരണവിഭാഗം നൽകിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ കേസ് വീണ്ടും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. ഈ മാറ്റം നിയമ വിരുദ്ധമാണെന്നാരോപിച്ചാണ് അതിജീവിത ഹർജി നൽകിയത്.
കേസിൽ തുടരന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്നും ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ ഈ കേസ് പരിഗണിച്ചിട്ടുള്ളതു ചൂണ്ടിക്കാട്ടി അതിജീവിതയുടെ അഭിഭാഷക ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു പിന്മാറ്റം. അതേകാരണത്താലാണ് ഈ ഹർജിയിലും പിന്മാറിയതെന്നാണ് സൂചന. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന ഹർജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് ഓണം അവധിക്കുശേഷം വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |