ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്സൽ ഗ്ളാസ് ഫാക്ടറിയിൽ നിന്നുള്ള അനധികൃത മണൽ കടത്ത് സി.പി.ഐ ജില്ലാ നേതൃത്വത്തിന് തലവേദനയാകുന്നു. ഫാക്ടറിയിൽ നിന്ന് മണൽ കടത്തിന് നേതൃത്വം കൊടുക്കുന്നതും ഇതിനെതിരെ പരാതിയുമായി രംഗത്ത് എത്തിയതും സി.പി.ഐക്കാർ തന്നെയെന്നതാണ് നേതൃത്വത്തെ കുഴപ്പിക്കുന്നത്.
മണൽ കടത്തിന് ഒത്താശ ചെയ്യുന്നത് അമ്പലപ്പുഴ,ചേർത്തല പ്രദേശത്തുള്ള ചില സി.പി.ഐ നേതാക്കളും. അമ്പലപ്പുഴയിലെ ലോക്കൽ കമ്മിറ്റി അംഗവും ആണെന്നാണ് ആരോപണം. മണൽ കടത്തിനെതിരെ പരാതി നൽകിയത് സി.പി.ഐ നേതാവും പഞ്ചായത്ത് അംഗവുമായ ടി.പി.ഷാജിയുമാണ്. ഫാക്ടറിയുടെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന്റെ മറവിലാണ് മണൽകടത്ത്.
സി.പി.ഐ നേതാവ് ടി.വി.തോമസ് ജില്ലയിൽ സ്ഥാപിച്ച വ്യവസായ ഹബ്ബുകളിൽ ഒന്നായിരുന്നു എക്സൽ ഗ്ളാസ് ഫാക്ടറി.
ഫാക്ടറിയിലെ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളുമാണ് രണ്ട് ഘട്ടത്തിലായി ലിക്വിഡേറ്റർ രവീന്ദ്ര ചതുർവേദിയുടെ നേതൃത്വത്തിൽ ലേലം ചെയ്തത്. കെട്ടിടങ്ങളും അനുബന്ധ ഉപകരണങ്ങളും പൊളിച്ചുമാറ്റുന്ന ജോലികൾ മൂന്ന് കോടി രൂപയ്ക്ക് ചെന്നൈ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയാണ് ലേലം കൊണ്ടത്.
18.5ഏക്കർ വരുന്ന സ്ഥലത്തെ മണൽ എടുക്കുന്നതിനുള്ള അവകാശം ലിക്വിഡേറ്റർ കരാറുകാർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞിട്ടില്ല. പഞ്ചായത്തംഗം ഷാജി നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ വില്ലേജ് ഓഫീസർ നൽകിയ നൽകിയ റിപ്പോർട്ടിൽ, മണലെടുക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവധിദിവസങ്ങളിൽ 30മുതൽ 50ലോഡ് മണലാണ് ഇവിടെ നിന്ന് കടത്തുന്നത്. മന്ത്രി കെ. രാജന് ഷാജി നൽകിയ പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിശോധനാവിവരം നേരത്തേ ചോർന്നു കിട്ടുന്നതിനാൽ ഉദ്യോഗസ്ഥ സംഘം എത്തുമ്പോഴേക്കും മണലെടുപ്പ് നിറുത്തി വയ്ക്കുമെന്ന് പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |