തൃശൂർ: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പ്രധാന കാരണം ജല അതോറിറ്റിയുടെ പൈപ്പിടലെന്ന് പൊതുമരാമത്ത് വകുപ്പ് വിലയിരുത്തൽ. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളുമായുള്ള ഏകോപനം സാദ്ധ്യമാക്കുന്ന സംവിധാനമായ ഡിസ്ട്രിക്ട് ഇൻഫ്രാസ്‌ട്രക്ചർ കോ - ഓർഡിനേഷൻ കമ്മിറ്റി (ഡിഐസിസി) യോഗത്തിലാണ് വിലയിരുത്തൽ.
പൈപ്പിടൽ യഥാസമയം നടക്കാത്തതും അതിനായി എടുത്ത കുഴി ശരിയായ രീതിയിൽ അടയ്ക്കാത്തതും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായാണ് കണ്ടെത്തൽ. ഇക്കാര്യം ജലസേചന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എം.എൽ.എമാർ ഉന്നയിച്ച പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ച ചെയ്ത് നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഒല്ലൂർ മണ്ഡലത്തിലെ ശ്രീധരിപ്പാലം നിർമാണം വേഗത്തിലാക്കുന്നതിനായി കൃത്യമായ വർക്ക് ഷെഡ്യൂൾ സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പീച്ചി - വാഴാനി ഇടനാഴിയുടെ പ്രവൃത്തിയും വേഗത്തിലാക്കണം. ഒല്ലൂർ സെന്റർ വികസനത്തിന്റെ കാര്യത്തിൽ നാറ്റ്പാക്കുമായി ബന്ധപ്പെട്ട് ഡിസൈൻ ലഭ്യമാക്കാനും തീരുമാനമായി.
യോഗത്തിൽ മന്ത്രി കെ. രാജൻ, എം.എൽ.എമാരായ എ.സി. മൊയ്തീൻ, എൻ.കെ. അക്ബർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, കെ.കെ. രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, വി.ആർ. സുനിൽ കുമാർ, കളക്ടർ ഹരിത വി.കുമാർ, തുടങ്ങിയവർ സംബന്ധിച്ചു.
നടപടി
പ്രധാന തീരുമാനങ്ങൾ
എന്ത് ചെയ്താലും നടപടി എടുക്കില്ലെന്ന കരാറുകാരുടെ ഹുങ്ക് അംഗീകരിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും
- മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാത മുടിക്കോട്ടെ നിരന്തരമായ അപകടങ്ങളിൽ ദേശീയപാത അധികൃതർ അലംഭാവം കാണിക്കുന്ന നിലപാട് പ്രതിഷേധാർഹം.
- മന്ത്രി കെ. രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |