തിരുവനന്തപുരം: സഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടുമോയെന്ന സർക്കാർ ആശങ്ക ഒരുവശത്ത്. തന്റെ ചിറകരിയാനുള്ള ബില്ലുൾപ്പെടെ നിയമമാവുന്നത് കാണട്ടെയെന്ന് വെല്ലുവിളിച്ച് ഗവർണർ മറുവശത്ത്. സർവകലാശാലാ ബന്ധുനിയമനമുൾപ്പെടെ ആക്രമിക്കാൻ ആയുധം നിറച്ച് പ്രതിപക്ഷം. നിയമ നിർമാണത്തിന് മാത്രമായി നാളെ ആരംഭിക്കുന്ന സഭാ സമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയം.
ബില്ലുകൾ അംഗീകാരത്തിനെത്തിച്ചേരേണ്ടത് ഗവർണറുടെ പക്കലാവുമ്പോൾ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രം രാജ്ഭവൻ തന്നെയാകുന്നു. അതേസമയം, ഗവർണറെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാൻ വിവാദ സർവകലാശാലാ ഭേദഗതി ബിൽ ഈ സമ്മേളനത്തിലെടുക്കാതെ മാറ്റിവയ്ക്കാനുള്ള ആലോചനയുമുണ്ട്.
സമ്പൂർണ ബഡ്ജറ്റ് സമ്മേളനം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസം തികയുമ്പോഴാണ് വീണ്ടും സമ്മേളിക്കേണ്ട അസാധാരണ സാഹചര്യമുണ്ടായത്. കഴിഞ്ഞ സമ്മേളനകാലത്ത് നിലവിലുണ്ടായിരുന്ന ഓർഡിനൻസുകളുടെ പുനർവിളംബരം ഗവർണർ അംഗീകരിക്കാത്തതിനാൽ അസാധുവായി. ഇതോടെയാണ് സഭ പെട്ടെന്ന് വിളിക്കാൻ സർക്കാർ നിർബന്ധിതമായത്.
കണ്ണൂർ, കേരള സർവകലാശാലകൾ ഗവർണറോട് നേരിട്ട് കൊമ്പുകോർത്ത് നിൽക്കുകയാണ്. വി.സിയെ തിരഞ്ഞെടുക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്കെതിരെ കേരള സെനറ്റ് യോഗം ഇന്നലെ പ്രമേയം പാസാക്കിയത് ഗവർണറെ വീണ്ടും പ്രകോപിതനാക്കി. എല്ലാ സർവകലാശാലകളിലും നടന്ന ബന്ധുനിയമനവും അന്വേഷിക്കാൻ സമിതി രൂപീകരിച്ച് ഗവർണർ തിരിച്ചടിച്ചു. ബന്ധുനിയമന ആക്ഷേപം നിയമസഭയിൽ ശക്തമാക്കാൻ പ്രതിപക്ഷത്തിന് അവസരവുമൊരുങ്ങി. കണ്ണൂരിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവിവാദം തന്നെയാവും ഇതിൽ കേന്ദ്രബിന്ദു.
ലോകായുക്തയുടെ പല്ലും നഖവും അരിഞ്ഞുകളയുന്ന ഭേദഗതിയാണ് വരുത്തുന്നതെന്നാണ് പ്രതിപക്ഷം തുടക്കം മുതലുയർത്തുന്ന മറ്റൊരാക്ഷേപം. 24നാണ് ലോകായുക്ത ഭേദഗതി ബിൽ സഭ പരിഗണിക്കുന്നത്. നിയമഭേദഗതിയോട് നേരത്തേ വിയോജിപ്പറിയിച്ച സി.പി.ഐ സഭയിലെ പ്രതിസന്ധിയൊഴിവാക്കാൻ ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കിയത് മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. അതേസമയം സി.പി.ഐയെ പ്രതിരോധത്തിലാക്കുന്ന അടവുകളും പ്രതിപക്ഷം പ്രയോഗിച്ചേക്കാം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കാപ്പ ചുമത്തിയതും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവും പ്രതിപക്ഷം സഭയിലുയർത്തും. രാഹുൽ ഗാന്ധിയുടെ വയനാട് എം. പി ഓഫീസിലെ ഗാന്ധി ചിത്രം നിലത്തിട്ടതിന് കോൺഗ്രസുകാർ അറസ്റ്റിലായതുയർത്തി ഭരണപക്ഷവും പ്രതിരോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |