ആലപ്പുഴ : അദ്ധ്വാനിക്കാനുള്ള മനസും അതിലേറെ ആത്മവിശ്വാസവുമായിരുന്നു തീരദേശമായ ചെത്തിയിലെ ചൊരിമണലിൽ കൃഷിക്കിറങ്ങുമ്പോൾ യുവാക്കളുടെ 15അംഗ സംഘത്തിനുണ്ടായിരുന്നത്. അമിതവിളവിനായി രാസവളവും കീടനാശിനിയും ഉപയോഗിക്കില്ലെന്ന തീരുമാനവും ഒപ്പം കൂട്ടി. 'ജൈവ ചെത്തി " എന്ന് പേരിട്ട ഈ കർഷക കൂട്ടായ്മ കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളിലായി നടത്തിയ കൃഷിയിൽ നിന്ന് മോശമല്ലാത്ത വരുമാനമാണ് നേടിയത്. കൂട്ടായി ഒരിടത്ത് കൃഷി ചെയ്യുന്നതു കൂടാതെ അംഗങ്ങൾ ഓരോരുത്തരും സ്വന്തം പുരയിടത്തിലും മത്സരിച്ച് കൃഷി ചെയ്യുന്നുണ്ട്. ആദ്യം പച്ചക്കറി ആയിരുന്നെങ്കിൽ പിന്നീട് പൂക്കൃഷിയും തുടങ്ങി.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കളുടെ കൂട്ടായ്മയാണ് 'ജൈവ ചെത്തി ". സർക്കാർ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, ഇന്റീരിയർ ഡിസൈനർമാർ തുടങ്ങിയവർ ഇതിൽപ്പെടും. കൃഷിവകുപ്പും നാട്ടുകാരും ഇവർക്ക് അളവറ്റ പ്രോത്സാഹനം നൽകുന്നുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് ബന്തിപ്പൂവാണ് ഇത്തവണ കൃഷി ചെയ്യുന്നത്.
കൃഷിയിടവും പരിപാലനവും
ചെത്തിയിലെ കാറ്റാടി കവലക്ക് കിഴക്കുവശത്തുള്ള 60 സെന്റ് സ്ഥലത്താണ് വിളവ് ഇറക്കിയിട്ടുള്ളത്. 2021 ജൂലായ് 21ന് മന്ത്രി പി. പ്രസാദാണ് കൃഷിക്ക് തുടക്കമിട്ടത്. വർഷത്തിൽ രണ്ട് തവണ വിളയിറക്കി നൂറുമേനി കൊയ്തു. ഓണ വിപണി ലക്ഷ്യമിട്ടാണ് മൂന്നാം ഘട്ട വിളവെടുപ്പിന് ഒരുങ്ങുന്നത്. അംഗങ്ങൾ ഓരോരുത്തരും അവരവരുടെ സൗകര്യമനുസരിച്ച് സമയം ക്രമപ്പെടുത്തിയാണ് കൃഷി പരിപാലനത്തിനിറങ്ങുന്നത്. രാവിലെ 6.20ന് ഇറങ്ങുന്നവർ 7.30 വരെ അദ്ധ്വാനിക്കും. ചിലർ വൈകുന്നേരത്തോടെയാകും ഇറങ്ങുക.
നൂറു ശതമാനം ജൈവം
1.രാസവളങ്ങളോ മാരകമായ കീടനാശിനികളോ കൃഷിയിടത്തിൽ കയറ്റാറില്ല
2.കീടബാധ നിയന്ത്രിക്കാൻ ബിവേറിയ പോലുള്ള സൂക്ഷ്മാണുക്കളാണ് ഉപയോഗിക്കുന്നത്
3.കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് വളപ്രയോഗം
4.ജൈവചെത്തി കൂട്ടായ്മയ്ക്ക് ഇതിനകം മെച്ചപ്പെട്ട ആദായം ഉണ്ടാക്കാനായി
കൃഷി ചെയ്യുന്നത്
വെണ്ട, പടവലം, പീച്ചിൽ, വഴുതന, പച്ചമുളക്, തക്കാളി, കുക്കുംബർ, ചീര, പൂക്കൾ
80000 : ഒന്നാംഘട്ട കൃഷിയിൽ നിന്നുള്ള വരുമാനം
95000 : രണ്ടാം ഘട്ടത്തിൽ കൃഷിയിൽ നിന്ന് ലഭിച്ചത്
നാട്ടിലെ പൂവിന് വിലയില്ല
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ബന്തി പൂക്കളെക്കാൾ വലിപ്പമുള്ള പൂക്കളായിട്ടും നാട്ടിലെ പൂക്കൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ലെന്നാണ് കൂട്ടായ്മയിലെ അംഗങ്ങളുടെ പരാതി. ഒരു കിലോഗ്രാമിന് 60 രൂപ നൽകി വാങ്ങുന്ന കടക്കാർ വിൽക്കുന്നത് കിലോഗ്രാമിന് 120 രൂപ പ്രകാരമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
"പൂക്കൾക്ക് ന്യായവില ഉറപ്പാക്കണം. പച്ചക്കറിയുടെ കാര്യത്തിലും ഈ അവസ്ഥയുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കൃഷി ഓഫീസർ അശ്വതി വലിയ സഹായമാണ് നൽകുന്നത്. കൃഷിയുമായി ബന്ധപ്പെട്ടുള്ള ഉപദേശങ്ങൾ നല്കാൻ സദാ സന്നദ്ധയാണ് അവർ.
- സൈനു, കോഓഡിനേറ്റർ, ജൈവചെത്തി കർഷക കൂട്ടായ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |