SignIn
Kerala Kaumudi Online
Friday, 26 April 2024 8.01 AM IST

തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനൽ (ഡെക്ക്) തടസങ്ങൾ നീന്തിക്കയറി, ഇനി ഉദ്ഘാടനത്തിലേക്ക്

photo
തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനൽ

നിർമ്മാണം പൂർത്തിയായിട്ട് അഞ്ചു വർഷം

ചേർത്തല: നിർമ്മാണം പൂർത്തിയായി അഞ്ചു വർഷം പിന്നിട്ടിട്ടും, തീരദേശ പരിപാലന നിയമത്തിലെ കുരുക്ക് കാരണം ഗ്രാമ പഞ്ചായത്ത് കെട്ടിട നമ്പർ അനുവദിക്കാതിരുന്നതിനെത്തുടർന്ന് പ്രവർത്തനം ആരംഭിക്കാതിരിക്കാൻ കഴിയാതിരുന്ന തണ്ണീർമുക്കത്തെ ഹൗസ് ബോട്ട് ടെർമിനലിന് ശാപമോക്ഷമാകുന്നു. തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതിയോടെ പഞ്ചായത്ത് കെട്ടിട നമ്പർ മൂന്ന് മാസം മുമ്പ് അനുവദിച്ചതിനാൽ, ഇനി വൈദ്യുതി, വാട്ടർ കണക്ഷനുകൾ കൂടി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ ടെർമിനൽ പ്രവർത്തനം ആരംഭിച്ചേക്കും.

പഴയ ബസ് സ്റ്റാൻഡിനും ബോട്ട് ജെട്ടിക്കും സമീപത്തായി വേമ്പനാട് കായൽ തീരത്താണ് ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ടെർമിനൽ. ആറ് ഹൗസ്ബോട്ടുകൾക്ക് ഒരേ സമയം അടുക്കാൻ കഴിയും വിധമാണ് രൂപകല്പന. റസ്‌റ്റോറന്റും വിശ്രമകേന്ദ്രവും അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ തണ്ണീർമുക്കം ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലായിരുന്നു ഹൗസ് ബോട്ട് ടെർമിനലുകൾ നിർമ്മിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനായിരുന്നു നിർമ്മാണത്തിന്റെ മേൽനോട്ടം.

കുട്ടനാടൻ മേഖലകളിൽ നിന്ന് ബോട്ടിലെത്തുന്നവർക്ക് തണ്ണീർമുക്കത്ത് ഇറങ്ങാനും മൺചിറകളിൽ ചുറ്റി സഞ്ചരിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കാനും ടെർമിനൽ സഹായകമാകും. എറണാകുളം, കുമരകം എന്നിവിടങ്ങളിൽ നിന്നെത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് തണ്ണീർമുക്കത്ത് നിന്ന് ഹൗസ് ബോട്ടിൽ സഞ്ചാരം ആരംഭിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ വിനോദ സഞ്ചാരികൾ കിലോമീറ്ററുകൾ സഞ്ചരിച്ച് ആലപ്പുഴയിലെത്തിയാണ് കായൽ യാത്ര ആരംഭിക്കുന്നത്.

തണ്ണീർമുക്കം ടെർമിനൽ

 നിർമ്മാണം ആരംഭിച്ചത് 2015 ജൂണിൽ

 പൂർത്തിയായത് 2017 ജൂണിൽ

 ആകെ ചെലവ് 1.67 കോടി രൂപ

 6 ഹൗസ്ബോട്ടുകൾക്ക് ഒരുമിച്ച് അടുക്കാം

 ഹൗസ്ബോട്ട് യാത്ര ഇവിടെ നിന്ന് തുടങ്ങാം

 നിലവിൽ ആലപ്പുഴയിലെത്തിയാണ് യാത്രാരംഭം

മുൻകൈ എടുത്തത് തണ്ണീർമുക്കം വികസന സമിതി

തണ്ണീർമുക്കം വികസന സമിതിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് തണ്ണീർമുക്കത്ത് ഹൗസ് ബോട്ട് ടെർമിനൽ സ്ഥാപിച്ചത്. വികസനസമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടി സർക്കാർ ടെർമിനൽ നിർമ്മിക്കുന്നതിന് അംഗീകാരം നൽകിയത്.

ടെർമിനലിന് സമീപത്തെ പഴയ ബോട്ടു ജെട്ടിയുടെ ഭാഗമായ കാത്തിരിപ്പ് പുര ജീർണ്ണാവസ്ഥയിലാണ്. സാമൂഹ്യ വിരുദ്ധരുടെ താവളമായ ഇത് ടെർമിനലിന്റെ ഉദ്ഘാടനത്തിന് മുമ്പ് അടിയന്തരമായി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

- കെ.ബാബു, പ്രസിഡന്റ്, തണ്ണീർമുക്കം വികസന സമിതി

തടസങ്ങൾ എല്ലാം നീക്കി മൂന്നു മാസം മുമ്പ് കെട്ടിട നമ്പർ അനുവദിച്ചു. തുടർ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ചുമതല ജില്ലാ ടൂറിസം വകുപ്പിനാണ്

- പ്രവീൺ ജി.പണിക്കർ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

തണ്ണീർമുക്കം ഹൗസ്ബോട്ട് ടെർമിനൽ പൂർത്തിയായാൽ ജില്ലയിലെ കായൽ ടൂറിസം രംഗം വിപുലമാകും.നിർമ്മാണം പൂർത്തിയായിട്ടും ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് നിരാശാജനകമാണ്

- ഹൗസ്ബോട്ട് ഉടമകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.