ടെഹ്റാൻ: ഇറാന്റെ സൈനിക ഉപദേഷ്ടാവും ഇറാൻ ഇസ്ളാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) ജനറലുമായ അബോൾഫസൽ അൽജാനി സിറിയയിൽ പ്രത്യേക സൈനിക ദൗത്യത്തിനിടെ കൊല്ലപ്പെട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തി.
പുണ്യഭൂമിയുടെ രക്ഷകൻ രക്തസാക്ഷിയായി എന്നാണ് അബോൾഫസലിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇദ്ദേഹം കൊല്ലപ്പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇറാന് വേണ്ടി സിറിയയിലും ഇറാക്കിലും പോരാട്ടം നടത്തുന്നവരെ പുണ്യഭൂമിയുടെ രക്ഷകനെന്ന് വിശേഷിപ്പിക്കാറുണ്ട്.
ദമാസ്‌കസിൽ നിന്നുള്ള അഭ്യർത്ഥന പ്രകാരമാണ് സിറിയയിൽ തങ്ങളുടെ സേനയെ വിന്യസിച്ചതെന്നും ഇത് സൈനിക ഉപദേഷ്ടാവെന്ന നിലയിലാണെന്നുമാണ് ഇറാന്റെ വാദം.
ഈ മാസം ആദ്യം സിറിയയിൽ വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട അഞ്ച് ഐ.ആർ.ജി.സി അംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് സംസ്‌കരിച്ചിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ശേഷം ടെഹ്‌റാനിലും മറ്റുമായി സംസ്‌കരിക്കുകയായിരുന്നു.
അതേസമയം മാർച്ചിൽ, സിറിയയിൽ നടന്ന ഇസ്രയേലി ആക്രമണത്തിൽ തങ്ങളുടെ രണ്ട് ഓഫീസർമാർ കൊല്ലപ്പെട്ടതായി മാദ്ധ്യമങ്ങൾ വെളിപ്പെടുത്തി.
ഇതിന് ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
അടുത്തിടെ, സിറിയയിലെ ഗവൺമെന്റ് സ്ഥാപനങ്ങളെയും ഇറാൻ പിന്തുണയ്ക്കുന്ന സേനകളെയും ലക്ഷ്യമിട്ട് ഇസ്രയേൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഇക്കാര്യത്തിൽ മൗനം പാലിക്കാറുള്ള ഇസ്രായേൽ അടുത്തിടെ, 2011 മുതൽ നൂറുകണക്കിന് ആക്രമണങ്ങൾ സിറിയയിലേക്ക് നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
തങ്ങളുടെ ബദ്ധവൈരിയായ ഇറാൻ, സിറിയയിൽ കാലുറപ്പിക്കുന്നത് തടയാൽ ഇസ്രയേൽ സൈന്യം പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു.
ഇറാനും ഇസ്രയേലും തമ്മിലുള്ള നിഴൽ യുദ്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഇസ്ലാമിക് റിപ്പബ്ലിക് തങ്ങളുടെ ആണവകേന്ദ്രങ്ങൾക്ക് നേരെ അട്ടിമറി ആക്രമണങ്ങളും ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതായും ആരോപിച്ചു. ഇറാൻ സൈന്യത്തിന്റെ റെവല്യൂഷണറി ഗാർഡ്സ് കോർപ്സിനെ അമേരിക്ക ഭീകരഗ്രൂപ്പായി പ്രഖ്യാപിച്ച് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |