ന്യൂയോർക്ക്: കര, നാവിക, വ്യോമ സേനകൾക്കായി യു.എസിൽ നിന്ന് 30 'എം.ക്യു 9 ബി പ്രിഡേറ്റർ' ഡ്രോണുകൾ വാങ്ങുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. 300 കോടി ഡോളറാണ് (22,500 കോടി രൂപ) 30 ഡ്രോണുകളുടെ വില. യു.എസുമായി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ഇടപാടാണിത്.
ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക് അതിർത്തി, ഇന്ത്യൻ സമുദ്രമേഖല എന്നിവിടങ്ങളിലാണു ഡ്രോണുകൾ ഉപയോഗിക്കുക. ലേസർ നിയന്ത്രിത ബോംബുകൾ, ഹെൽഫയർ മിസൈലുകൾ എന്നിവ വഹിക്കാൻ കെൽപുള്ള ഡ്രോണുകളാണിവ. കര, നാവിക, വ്യോമസേനകൾക്ക് 10 വീതം ഡ്രോണുകൾ നൽകും. നിരീക്ഷണവും ആക്രമണവും ചേർന്ന് 'ഹണ്ടർ – കില്ലർ' വിഭാഗത്തിലുള്ള ഡ്രോൺ പാക്ക്, ചൈനീസ് ഭീഷണികൾ നേരിടാൻ കരുത്തേകും.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഡ്രോണുകളുടെ കൂട്ടത്തിലാണ് പ്രിഡേറ്ററുകളുടെ സ്ഥാനം. ദീർഘദൂരം ഉയർന്നു പറക്കാൻ സാധിക്കുന്ന ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ് (ഹെയ്ൽ) വിഭാഗത്തിൽപ്പെട്ട ഡ്രോണുകളാണിവ. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ യു.എസ് ഇതുപയോഗിച്ചിട്ടുണ്ട്.
ഹെൽഫയർ
ടാങ്കുകൾ തകർക്കാൻ കരുത്തുള്ള ലേസർ നിയന്ത്രിത മിസൈൽ ആണ് ഹെൽഫയർ.
അവയ്ക്ക് 2 ടൺ സ്‌ഫോടകവസ്തുക്കൾ വഹിക്കാം.
40,000 അടി വരെ ഉയരത്തിൽ 35 മണിക്കൂർ വരെ നിറുത്താതെ പറക്കും.
യുദ്ധക്കപ്പലുകളെയും തകർക്കാനാവും.
നിരീക്ഷണത്തിനായി അത്യാധുനിക ഇൻഫ്രാറെഡ് സെൻസറുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |