ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിലെ രാഷ്ട്രീയ പ്രതിസന്ധിയും ശിവസേനയിലെ അധികാരത്തർക്കവും സംബന്ധിച്ച വിവിധ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഹർജികൾ നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചു. അതുവരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം ചിഹ്നം സംബന്ധിച്ച് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. യഥാർത്ഥ ശിവസേന തങ്ങളാണെന്ന് പ്രഖ്യാപിച്ച് ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നായിരുന്നു ഏക്‌നാഥ് ഷിൻഡെ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.
ശിവസേനയിലെ ഇരുവിഭാഗങ്ങളും സമർപ്പിച്ച അഞ്ച് ഹർജികളാണ് കോടതി മുമ്പാകെയുള്ളത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഏക്‌നാഥ് ഷിൻഡെയുടെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ശിവസേനയുടെ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം ബെഞ്ച് ആദ്യം തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിലെ എം.എൽ.എമാർക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി ലയിച്ചാൽ മാത്രമെ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്ന് ഉദ്ധവ് താക്കറെ വിഭാഗം വാദിക്കുന്നു.
ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്ന വിഷയങ്ങൾ
നിയമസഭയിൽ സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടാനുള്ള ഗവർണറുടെ അധികാരം
പാർട്ടി വിപ്പ് ലംഘിക്കുന്ന അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അധികാരം
ഭരണഘടനയുടെ 10-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടനാ പ്രശ്നങ്ങൾ
പാർട്ടിയിലെ പിളർപ്പ്, ലയനം, കൂറുമാറ്റം, അയോഗ്യത എന്നീ വിഷയങ്ങളിലെ നിയമപ്രശ്നങ്ങൾ
നിയമസഭാ കക്ഷിയുടെ വിപ്പിനെയും സഭാനേതാവിനെയും നിശ്ചയിക്കുന്നതിൽ സ്പീക്കറുടെ അധികാരപരിധി സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിൽ ഗവർണറുടെ അധികാരം
ഒരു പാർട്ടിയിലെ പിളർപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങൾ ഏതു വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |