തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയിലെ മാറ്റത്തിന് കേരള ബാങ്ക് രൂപീകരണം കാരണമായിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞു. 13 ജില്ലാ ബാങ്കുകൾ കേരള ബാങ്കിന്റെ ഭാഗമായതോടെ കുറഞ്ഞ പലിശയിൽ വായ്പ കൊടുക്കാൻ കഴിയുന്നുണ്ട്. കാർഷിക, വ്യാവസായിക വായ്പ, ഗോൾഡ് ലോൺ എന്നിങ്ങനെ വായ്പകളുടെ പലിശയിൽ വലിയ കുറവാണ് കേരളബാങ്ക് രൂപീകരണത്തിനു ശേഷം ഉണ്ടായത്. 2022ലെ കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സഹകരണ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ ഓൺലൈനിലൂടെ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേരള ബാങ്കിന്റെ പ്രവർത്തനം ഏറ്റവും മികച്ച രീതിയിൽ നടക്കുന്നുണ്ട്. മറ്റു ജില്ലകളിൽ പൊതുസമൂഹത്തിന് ലഭിക്കുന്ന ഗുണങ്ങൾ മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് കൂടി ലഭ്യമാക്കണം എന്നതാണ് ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരള ബാങ്ക് കഴിഞ്ഞ രണ്ടു വർഷമായി ലാഭത്തിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചു.
രൂപീകരണ സമയത്ത് കേരളത്തിലെ ജില്ലാ ബാങ്കുകളിൽ 9 എണ്ണം നഷ്ടത്തിലായിരുന്നു. ആ സ്ഥിതി മാറി സഞ്ചിത നഷ്ടം കുറച്ചു വരുന്നു. കേരള ബാങ്ക് സഹകരണ മേഖലയിലെ ബാങ്കായി തന്നെ നിലനിൽക്കും. ലയന സമയത്ത് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശാഖകൾ തമ്മിലുള്ള കോർ ബാങ്കിംഗ് സംവിധാനം ഭാഗികമായി ആരംഭിച്ചു. തിരുവനന്തപുരവും കോട്ടയവും തമ്മിൽ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. മറ്റിടങ്ങളിൽ ഡിസംബറോടെ പൂർത്തിയാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. എ.എൻ.ഷംസീർ, എം.വിൻസെന്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |