ഭുവനേശ്വർ: ടെക്കിയുടെ ആത്മഹത്യയിൽ കാമുകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഒഡീഷയിലെ ഭദ്രക് സ്വദേശി ശ്വേത ഉത്കൽ കുമാരി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ സൗമ്യജിത് മൊഹപാത്രയ്ക്കെതിരെ കുടുംബം പരാതി നൽകി. പ്രണയത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ച സൗമ്യജിത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ശ്വേത ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
സ്വകാര്യ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന ശ്വേതയെ ശനിയാഴ്ച രാത്രി ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ ഫ്‌ളാറ്റിൽ ഇല്ലാതിരുന്ന സമയത്താണ് യുവതി ജീവനൊടുക്കിയത്. ഇതിനുപിന്നാലെ ശ്വേതയുടെ കാമുകനായ സൗമ്യജിത്തിനെതിരെ പരാതി ഉയരുകയായിരുന്നു.
ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ ശ്വേതയുടെ മൊബൈൽ ഫോണിൽ നിന്നും ഡയറിയിൽ നിന്നുമാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ജീവനൊടുക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ശ്വേത 15 തവണ കാമുകനെ ഫോണിൽ വിളിച്ചിട്ടും ഇയാൾ ഫോണെടുത്തിരുന്നില്ല.
തന്റെ ജീവിതത്തിൽ നിന്ന് മാറിപോകണമെന്നും പുതിയൊരു പെൺകുട്ടിയുമായി പ്രണയത്തിലാകാൻ തനിക്കൊരു മടിയുമില്ലെന്നും ശ്വേതയോട് യുവാവ് പറയുന്ന ഫോൺസംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. വിവാഹക്കാര്യം സംസാരിച്ചപ്പോൾ സൗമ്യജിത്തിന്റെ മാതാവ് 30 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിക്കുന്നു.
ശ്വേത ആത്മഹത്യ ചെയ്ത ദിവസം സൗമ്യജിത്തിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കസ്റ്റഡിയിലെടുത്തിരുന്നില്ല. പരാതി ഇല്ലാത്തതിനാലാണ് കസ്റ്റഡിയിലെടുക്കാത്തതെന്നായിരുന്നു വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെന്നും കസ്റ്റഡിയിലെടുത്തെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |