തിരുവനന്തപുരം: ഏതു ബിൽ പാസാക്കിയാലും സർവകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം നിർമ്മിക്കാനുള്ള നിയമസഭയുടെ പരമാധികാരത്തെ ബഹുമാനിക്കുന്നു. ബില്ലുകൾ പാസാക്കി അയച്ചാൽ അവ ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കുന്നതാണോയെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണോയെന്നതുമടക്കം ശ്രദ്ധാപൂർവം പരിശോധിക്കുമെന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയും നിയമവും അനുശാസിക്കുന്ന തരത്തിൽ തീരുമാനമെടുക്കും. എങ്ങനെ തീരുമാനമെടുക്കണമെന്ന് ആർക്കും നിർബന്ധിക്കാനാവില്ല.
ഏതു ബിൽ പാസാക്കിയാലും സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാൻ അനുവദിക്കില്ല. അധികാരത്തിലുള്ളവരുടെ ബന്ധുക്കളെ നിയമിക്കാൻ വൈസ്ചാൻസലർമാരെ ഉപയോഗിക്കാനും അനുവദിക്കില്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള എന്റെ ചുമതലകൾ പൂർണ ബോദ്ധ്യത്തോടെ നിറവേറ്റും. അതിനർത്ഥം സർക്കാരിനോട് അപ്രീതിയെന്നല്ല.
സർവകലാശാലകൾ യു.ജി.സി ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. സർവകലാശാലയുമായും കോളേജുകളുമായും ബന്ധമുള്ള ഒരാളും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. പുതിയ ബില്ലിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാനാണ് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി കൺവീനർ. സമിതിയിൽ അംഗമായോ കൺവീനറായോ അദ്ദേഹത്തെ ഉൾപ്പെടുത്താനാവില്ല. എത്ര ഉന്നതനായാലും നിയമം അതിലും മുകളിലായിരിക്കുമെന്നാണ് ജനാധിപത്യത്തിന്റെ അന്ത:സത്ത.
നാണക്കേട് തോന്നുന്നു
ബന്ധുനിയമനക്കാര്യത്തിൽ ചാൻസലറെന്ന നിലയിൽ നാണക്കേട് തോന്നുന്നു. കണ്ണൂർ നിയമനത്തിൽ ഏറ്റവും മാർക്ക് കുറഞ്ഞയാളെ പരിഗണിച്ചതിനാലാണ് നടപടികൾ സ്റ്റേ ചെയ്തത്. ഒരു പരീക്ഷയിൽ രണ്ട് ചോദ്യപേപ്പറുകൾ ആവർത്തിച്ചതും കുട്ടികൾക്ക് ഉത്തരക്കടലാസുകൾ നേരത്തേ നൽകിയതുമടക്കം ക്രമക്കേടുകൾ കണ്ടതിനാലാണ് ചാൻസലേഴ്സ് അവാർഡ് (കേരള സർവകലാശാലയ്ക്ക്) പ്രഖ്യാപിക്കാത്തത്. അവാർഡിനായി ഗവർണർ നിയമിച്ച സമിതിക്കു മുന്നിൽ ഈ വസ്തുതകൾ മറച്ചുവച്ചു. സർവകലാശാല പത്തുവർഷം മുൻപ് നൽകിയ ബിരുദം റദ്ദാക്കാനും അവർ ശുപാർശ ചെയ്തിരുന്നു. സർവകലാശാലയുടെ പിഴവിന് ബിരുദം പിൻവലിക്കുന്നതെന്തിനെന്ന് താൻ വിസിയോട് ചോദിച്ചു. ധാർമ്മിക ഉത്തരവാദിത്വം വിദ്യാർത്ഥികൾക്കാണെന്നായിരുന്നു മറുപടി. സ്വന്തം തെറ്റുകൾ മറച്ചുവച്ച് വിദ്യാർത്ഥികളെ പഴിക്കുന്നതെന്തിനെന്നും വി.സിയോട് ചോദിച്ചു. പിന്നീട് വി.സി മാപ്പപേക്ഷ എഴുതിത്തന്നു.
ഇർഫാന് അറിയാം
യു.പിയിൽ യോഗിയാണെന്ന്
കണ്ണൂർ സർവകലാശാല വി.സി ക്രിമിനൽതന്നെയെന്ന് ആവർത്തിക്കുന്നു. ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ച് രാജ്ഭവൻ രണ്ടുവട്ടം റിപ്പോർട്ട് തേടി. താൻ സെക്യൂരിറ്റി വിദഗ്ദ്ധനല്ലെന്നാണ് വി.സി മറുപടി നൽകിയത്. അലിഗഡിൽ പ്രധാനമന്ത്രി പോയപ്പോൾ ഇർഫാൻ ഹബീബ് അവിടെപ്പോയില്ല, പകരം വാക്കുകളിലൂടെ പ്രതിഷേധിച്ചു. ഉത്തർപ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യനാഥാണെന്ന് ഇർഫാന് അറിയാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |