ആലപ്പുഴ: വ്യാപാരികളുടെ എതിർപ്പിനൊപ്പം ഉപഭോക്താക്കളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് പ്ലാസ്റ്റിക് നിരോധനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഇളവുകൾ അുവദിച്ചതോടെ, വിപണിയിൽ വീണ്ടും പ്ളാസ്റ്റിക് സഞ്ചികൾ സുലഭമായി. ബയോ പ്ലാസ്റ്റിക്കിനും അനുമതിയുണ്ട്. ഇതോടെ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന പേരിലൊതുങ്ങി.
മഴ കനത്തതോടെ ഒരു മാസമായി കടകളിലെ പരിശോധനകൾ നിലച്ച മട്ടാണ്. നിരോധനം പ്രാബല്യത്തിലായ ജൂലായിലെ ആദ്യ ആഴ്ചകളിൽ മാത്രമാണ് പരിശോധന നടന്നത്. 50 മൈക്രോണിന് മുകളിലുള്ള പ്ളാസ്റ്റിക് കവറുകൾ ഉപയോഗിക്കാനാണ് അനുമതി. കാരി ബാഗ്, പോളി അലാറ്റിക് ആസിഡ് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, സ്ട്രോ, പ്ലാസ്റ്റിക് കണ്ടെയ്നർ, ഗാർബേജ് ബാഗ്, പലചരക്ക്, പലഹാരം തുടങ്ങിയവ പാക്ക് ചെയ്യുന്ന കവർ എന്നിവയ്ക്കാണ് പുതിയ ഉത്തരവോടെ നിരോധനം ബാധകമല്ലാതായത്.
# തുണി സഞ്ചി 'പ്രദർശനം'
നിരോധനം പ്രാബല്യത്തിൽ വന്നെങ്കിലും പഴം, പച്ചക്കറി, പലചരക്ക് കടകളിൽ പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിച്ചിരുന്നു. ചുരുക്കം പേർ മാത്രമാണ് സാധനങ്ങൾ വാങ്ങാൻ തുണി കവറുകളുമായി എത്തിയിരുന്നത്. കച്ചവടം നഷ്ടപ്പെടാതിരിക്കാൻ ഉപഭോക്താക്കൾക്ക് ചെറുകിട വ്യാപാരികളിൽ പലരും ഒളിഞ്ഞു തെളിഞ്ഞും പ്ലാസ്റ്റിക് കവറുകൾ നൽകി. ഉദ്യോഗസ്ഥർക്ക് കാണാൻ പാകത്തിൽ തുണി സഞ്ചികൾ തൂക്കിയിടും. പത്ത് രൂപയ്ക്ക് മുകളിലുള്ള ഈ സഞ്ചികൾ വാങ്ങുന്നത് സാധാരണ ഉപഭോക്താക്കൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടാക്കി. 75 മൈക്രോണിന് മുകളിലുള്ള കാരി ബാഗുകൾ ഡിസംബർ വരെ ഉപയോഗിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.
# മഴ പണിയായി
ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന കാലമായതിനാലും മഴ കനത്തതും പ്ലാസ്റ്റിക് കാരി ബാഗുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. കൂടുതൽ സാധനങ്ങൾ താങ്ങാനുള്ള ശേഷിയും, വെള്ളം വിഷയമല്ലാത്തതുമാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ആവശ്യകതയേറ്റിയത്.
അമ്പത് മൈക്രോണിൽ കൂടിയ കാരി ബാഗുകൾക്കും ബയോ പ്ലാസ്റ്റിക്കിനും അനുമതി നൽകിയ സാഹചര്യത്തിലാണ് പരിശോധന കുറഞ്ഞത്. ഓണവിപണി ഉണരുന്ന പശ്ചാത്തലത്തിൽ നിരോധിത പ്ലാസ്റ്റിക്കുകൾ വിപണിയിൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കും
ഹർഷിദ്, ഹെൽത്ത് ഇൻസ്പെക്ടർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |