തൃശൂർ: മുന്നൂറ് കോടിയിലധികം രൂപയുടെ തിരിമറി നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും മിന്നൽ പരിശോധനയ്ക്ക് എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബാങ്ക് സെക്രട്ടറിയുടെ മുറി തുറന്ന് ഓഫീസ് ഫയലുകൾ പരിശോധിച്ചു. കഴിഞ്ഞ തവണ പരിശോധനയ്ക്ക് എത്തിയപ്പോൾ സീൽ ചെയ്തിരുന്ന മുറിയാണിത്. കമ്പ്യൂട്ടറും അനുബന്ധ ഫയലും സംഘം പരിശോധിച്ചു. കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്‌കുകൾ കസ്റ്റഡിയിലെടുത്തു. എന്നാൽ റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വ്യാഴാഴ്ച രാവിലെ പത്തോടെ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പത്ത് പേരാണ് കരുവന്നൂർ ബാങ്കിന്റെ ഹെഡ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. കഴിഞ്ഞ പത്തിന് നടത്തിയ റെയ്ഡിൽ ഉപഭോക്താക്കളെ അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. എന്നാൽ ഇത്തവണ ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ സെക്രട്ടറിയുടെ മുറിയിലായിരുന്നു പരിശോധന. രണ്ട് വാഹനങ്ങളിലാണ് സംഘമെത്തിയത്. വൈകിട്ടും പരിശോധന തുടരുകയാണ്.
104 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സർക്കാർ രേഖകളിലുള്ള കരുവന്നൂർ ബാങ്കിൽ ആദ്യം, 20 മണിക്കൂർ പരിശോധന നടത്തിയിരുന്നു. പ്രതികളുടെ ബിനാമി നിക്ഷേപം ഉൾപ്പെടെ കണ്ടെത്താനായിരുന്നു കൊച്ചിയിൽ നിന്നുള്ള 75 അംഗ ഇ.ഡി സംഘം അന്നെത്തിയത്. ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ.ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, ബാങ്കിന്റെ മുൻ റബ്‌കോ കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരുടെ വീടുകളിലും ബാങ്കിലും ഒരേസമയമായിരുന്നു പരിശോധന. തട്ടിപ്പ് വിവരം പുറത്തായ സമയത്തും ബാങ്കിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് പണം ലഭ്യമാകാതെ വൃദ്ധ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ഇ.ഡി നടപടികൾ കടുപ്പിച്ചത്. കേസ് സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്ന് ഇ.ഡി ആരായുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |