തിരുവനന്തപുരം: തോക്ക് ചൂണ്ടി മോഷണം നടത്തിയ കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. മോഷണശ്രമം പിടിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഇവർ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടപ്പഴിഞ്ഞിയിലെ മോഷണ ശ്രമത്തിനിടെ സംഘത്തിൽപ്പെട്ട രണ്ടുപേരെ നാട്ടുകാർ കണ്ടത്. രാവിലെ 11ഓടെ ആറ്റുകാലിലെ വീട്ടിലും ഇവർ മോഷണം നടത്തിയിരുന്നു. ഇടപ്പഴഞ്ഞിയിൽ നിന്ന് രക്ഷപ്പെട്ട് ശ്രീകണ്‌ഠേശ്വരത്തെ സ്‌പെയർ പാർട്സ് കടയിലെത്തിയപ്പോൾ പൊലീസും പിന്നാലെയെത്തിയതോടെയാണ് ഇവർക്ക് അപകടം മണത്തത്.
ഉടൻതന്നെ സംഘത്തിലെ അംഗങ്ങൾ വാടക വീടുപേക്ഷിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. സംഘത്തിലെ സ്ത്രീയെയും കൂട്ടി ഒരാൾ ഓട്ടോയിൽ തമ്പാനൂരിലെത്തി. തുടർന്ന് സ്‌കൂട്ടർ ഉപേക്ഷിച്ച് മോഷണ സംഘത്തിലുള്ളവരും എത്തി. ഇവർ ഒരുമിച്ച് ഇവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് കണ്ടെത്തിയത്.
എന്നാൽ ഇവർ ട്രെയിനിലാണോ കാറിലാണോ ഇവിടെ നിന്ന് പോയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. തമ്പാനൂരിലെയും പരിസര പ്രദേശങ്ങളിലെയും കൂടുതൽ സി.സി ടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. പ്രതികളുടെ ചിത്രങ്ങളടക്കം ആർ.പി.എഫിനും റെയിൽവേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും കൈമാറിയിട്ടുണ്ട്.പ്രതികളിലൊരാളുടെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇന്നലെ പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |