സാമ്പത്തിക ബാദ്ധ്യത തീർക്കാൻ അമ്മയെ വിഷം നല്കി കൊന്ന മകളെക്കുറിച്ചുള്ള വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. നമ്മുടെ സമൂഹത്തിന്റെ ചിന്തകൾക്ക് ഇതെന്തുപറ്റി? അമ്മയുടെ ഘാതകിയായ സ്ത്രീ റമ്മികളിയിലൂടെ കടക്കെണിയിലായതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
ഭർത്താവറിയാതെ വരുത്തിവച്ച സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് ആ സ്ത്രീ സ്വന്തം അമ്മയുടെ ജീവനെടുത്തത്. ഭാര്യയുടെ മരണത്തെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ യുവതിയുടെ പിതാവ് ആദ്യം സംശയിച്ചത് മകളെയാണ്. മകൾ അത്രയും ക്രൂരയാണെന്ന് ആ പിതാവിന് നേരത്തെ അറിയാമായിരുന്നെന്ന് വ്യക്തം. പണത്തിന് വേണ്ടി പെറ്റമ്മയെ പോലും വകവരുത്തുന്ന തരത്തിൽ ഈ പോക്ക് എങ്ങോട്ടാണ്?
കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ കരുതലിന്റെയും സ്നേഹത്തിന്റേയും പാഠങ്ങൾ പഠിപ്പിക്കുന്നതിൽ നാം കൂടുതൽ ജാഗ്രത പുലർത്തണം. ചെറുപ്പത്തിൽ തന്നെ ആക്രമണോത്സുകതയും സ്വാർത്ഥത നിറഞ്ഞ പെരുമാറ്റവും ശ്രദ്ധയിൽപെട്ടാൽ അതിന് മതിയായ തിരുത്തൽ മാർഗങ്ങൾ തേടുകയും വേണം. ബന്ധങ്ങൾ ഉപയോഗിക്കാനുള്ളതും പണം നിലനിറുത്താനുള്ളതും എന്ന ചിന്താഗതിയിലേക്ക് പരിണമിച്ച ഒരു സമൂഹമാണ് കരൾ പിളർക്കുന്ന ഇത്തരം വാർത്തകൾക്ക് കാരണമാകുന്നത്.
പ്രസാദ് ചന്ദ്രൻ
വടകര
സ്കൂൾ കുട്ടികളെ ബോധവത്കരിക്കണം
ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ നിയമവ്യവസ്ഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശം പ്രയോഗതലത്തിലെത്തിക്കാൻ വിദ്യാഭ്യാസവകുപ്പിൽ നിന്നുള്ള നടപടികൾക്ക് വേഗം കൂട്ടണം.
പോക്സോ കേസുകൾ വർദ്ധിക്കുന്ന ഈ കാലത്ത് കുട്ടികളെ ബോധവത്കരിക്കുന്നതിലൂടെ മാത്രമേ ഗുരുതരമായ സാഹചര്യത്തെ നേരിടാനാകൂ.
പോക്സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകാൻ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയെയുമാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ രംഗത്ത് അധികൃതർ അടിയന്തര ശ്രദ്ധ പതിപ്പിക്കണം
രേണു രജനീഷ്
ഉമയനല്ലൂർ
മായവെളിച്ചെണ്ണയും
മലയാളിയും
കേരം തിങ്ങുന്ന നാടെന്ന പേരുകേട്ട കേരളത്തിന് ഓണക്കാലത്ത് പപ്പടം കാച്ചാൻ പോലും മായം കലർന്ന വെളിച്ചെണ്ണയാണ് ആശ്രയം. ചില വമ്പൻ ബ്രാൻഡുകൾ പോലും മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന തരത്തിൽ മായം കലർത്തി വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നുണ്ട്. വെളിച്ചെണ്ണയുടെ അതേ മണമുള്ള എണ്ണ തന്നെയാണ് മായവെളിച്ചെണ്ണയും . ഇതേ കാരണത്താലാണ് ഉപഭോക്താവ് കബളിപ്പിക്കപ്പെടുന്നതും. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തി മനുഷ്യന്റെ ആരോഗ്യം അപകടത്തിലാക്കുന്നവർ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്.
മാദ്ധ്യമവാർത്തകളിൽ ഇടംപിടിക്കാൻ വേണ്ടി മാത്രം പരിശോധനാ പ്രഹസനമാണ് ഉത്തരവാദപ്പെട്ടവർ നടത്തുന്നത്. മായം കണ്ടെത്താൻ സംസ്ഥാനത്ത് നടന്ന പരിശോധനകൾ എത്രയെന്ന് അറിയാനുള്ള അവകാശം ജനത്തിനില്ലേ. ജനത്തിന്റെ നികുതിപ്പണം വാങ്ങിയിട്ട് അവരെ വിഷം തീറ്രിക്കാൻ കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളുമെല്ലാം ക്രിമിനൽ കുറ്റത്തിൽ പങ്കാളികളാണ്.
സൗമ്യ ശ്രീജിത്ത്
വെണ്ണിക്കുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |