പോത്തൻകോട് : ലോകത്തിന് ഒരുമയുടെ സന്ദേശം പകർന്ന മഹാഗുരുവാണ് നവജ്യോതി ശ്രീകരുണാകര ഗുരുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ 96 -ാമത് നവപൂജിതം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷയ്ക്കും ജാതിക്കും മതത്തിനും വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കും അതീതമാണ് ഭാരതത്തിന്റെ സംസ്കാരം. അത് ഗുരുക്കന്മാരുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. മനുഷ്യൻ അന്ധകാരത്തിലാഴുമ്പോൾ വെളിച്ചം പകരാൻ ഗുരുക്കന്മാർ ജന്മമെടുക്കും. സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഘടകങ്ങളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടായിരുന്നു കരുണാകര ഗുരുവിന്റെ പ്രവർത്തനം. മതത്തിനതീതമായ ആത്മീയതയെക്കുറിച്ചുള്ള അവബോധം ഗുരു പകർന്ന് നൽകിയെന്നും ഗവർണർ പറഞ്ഞു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ.കെഹേലിയ റംബുക്ക് വെല മുഖ്യാതിഥിയായി. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, കുതിരകുളം ജയൻ, റിട്ട. ഡിസ്ട്രിക്സ് സെഷൻസ് ജഡ്ജ് മുരളി ശ്രീധർ, ഡോ.കെ. ഗോപിനാഥപിള്ള എന്നിവർ പങ്കെടുത്തു. ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സ്വാഗതവും സ്വാമി ജനനന്മ ജ്ഞാനതപസ്വി നന്ദിയും പറഞ്ഞു.
ഇതോടെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന നവപൂജിതം ആഘോഷപരിപാടികൾക്ക് തുടക്കമായി. 28 ന് വൈകിട്ട് 5ന് ഗുരുവിന്റെ ജന്മനാടായ ചന്ദിരൂരിൽ ജന്മഗൃഹസമുച്ചയത്തിന്റെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിക്കും. 29 ന് വൈകിട്ട് 6 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
30ന് വൈകിട്ട് 4 ന് പ്രതിനിധി സമ്മേളനം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. 31 ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വൈകിട്ട് 5 മുതൽ സൗഹൃദക്കൂട്ടായ്മ. നവപൂജിത ദിനമായ സെപ്തംബർ ഒന്നിന് രാവിലെ 11.30ന് നടക്കുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി എം.എ.യൂസഫലി മുഖ്യാതിഥിയാകും. വൈകിട്ട് 6ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 20ന് പൂർണ്ണകുംഭമേളയോടെ ഈ വർഷത്തെ നവപൂജിതം ആഘോഷപരിപാടികൾ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |