മലപ്പുറം: കരിപ്പൂരിൽ കാരിയറുടെ ഒത്താശയോടെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയെയും(26) കൂട്ടാളികളായ അഴീക്കൽ നിറച്ചൻ വീട്ടിൽ പ്രണവ് (25), അറവഞ്ചാൽ കാണിച്ചേരി സനൂജ് (22) എന്നിവരെയും കണ്ണൂർ പെരിങ്ങോമിനടുത്തുള്ള അറവഞ്ചാലിലെ മല മുകളിൽ ഒളിവിൽ കഴിയുന്നതിനിടെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പ്രതികളെ പിടികൂടിയത്. സംഘാംഗമായ തിരുവനന്തപുരം വെമ്പായം സ്വദേശി എൻ.എൻ മൻസിലിലെ നൗഫലിനെ(26) രണ്ട് ദിവസം മുമ്പ് വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ വച്ച് പിടികൂടിയിരുന്നു.
ആഗസ്റ്റ് 10ന് ജിദ്ദയിൽ നിന്ന് 975 ഗ്രാം സ്വർണ്ണവുമായി കരിപ്പൂരിലെത്തിയ തിരൂർ സ്വദേശി മഹേഷിൽ നിന്ന് അയാളുടെ ഒത്താശയോടെ സ്വർണ്ണം തട്ടിയെടുക്കാൻ അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു. രഹസ്യവിവരത്തെ തുടർന്ന് വിമാനത്താവള പരിസരത്ത് വച്ച് മഹേഷടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. പിന്നാലെ അർജുൻ ആയങ്കിയും സംഘാംഗങ്ങളും ഒളിവിൽ പോയി.
2021 ജൂൺ 21ന് സ്വർണ്ണം തട്ടാനെത്തിയ അർജുൻ ആയങ്കിയുടെ സംഘത്തെ പിന്തുടർന്നവരടക്കം അഞ്ചുപേർ രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി. ജയിലിൽവച്ച് പരിചയപ്പെട്ട എറണാകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപവത്കരിച്ചു. നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകയ്ക്കെടുത്താണ് വിവിധ ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളെയും സ്വർണ്ണക്കടത്തിനെയും നിയന്ത്രിച്ചിരുന്നത്. യുവജനക്ഷേമ കമ്മിഷൻ വെമ്പായം പഞ്ചായത്ത് കോ-ഓർഡിനേറ്ററാണ് നൗഫൽ. സംഘത്തിലുളളവരെ പൊലീസ് പിടിച്ചതറിഞ്ഞ് നൗഫൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും ഇടുക്കിയിലെ തന്റെ സ്വകാര്യ റിസോർട്ടിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് ഒളിവിൽ പോകുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. നൗഫലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |