തിരുവനന്തപുരം:കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും തമ്മിലും, സംസ്ഥാനങ്ങൾ പരസ്പരവും വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാനായി മുപ്പതാമത് സതേൺ സോണൽ കൗൺസിൽ യോഗം സെപ്തംബർ മൂന്നിന് തിരുവനന്തപുരത്ത് കോവളം റാവിസ് കൺവെൻഷൻ സെന്ററിൽ ചേരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപ് അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് യോഗം. ക്രമപ്രകാരമാണ് ഇക്കുറി കേരളം വേദിയാകുന്നത്.
വള്ളംകളിക്ക് ക്ഷണം
കൗൺസിലിൽ പങ്കെടുക്കാനെത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായെയും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെയും സെപ്തംബർ നാലിന് ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി കാണാൻ കേരളം ക്ഷണിച്ചു. മുഖ്യമന്ത്രിയാണ് ക്ഷണക്കത്തുകളയച്ചത്.
ഓണം പ്രമാണിച്ച് വിശിഷ്ടാതിഥികൾക്കായി സെപ്തംബർ രണ്ടിന് പ്രത്യേക സാംസ്കാരിക പരിപാടി സംഘടിപ്പിക്കും.ഓണാഘോഷങ്ങളുടെ ഭാഗമായി രണ്ട് മുതൽ നഗരത്തിലെ വീഥികൾ വൈദ്യുതദീപങ്ങളാൽ അലങ്കരിക്കും. സോണൽ കൗൺസിൽ നടക്കുന്നതിനാൽ മണക്കാട് മുതൽ കോവളം വരെയുള്ള പ്രധാന വീഥിയുടെ ഇരുവശങ്ങളിലും ദീപാലങ്കാരങ്ങളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |