കൊച്ചി: തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത് നാവികസേനാവ്യൂഹത്തിൽ ഉൾപ്പെടുമ്പോൾ സുവർണ ചരിത്രം കുറിക്കുകയാണ് കൊച്ചി കപ്പൽശാല. 2,800 കോടി രൂപയുടെ വികസനപദ്ധതികൾ പൂർത്തിയാക്കി വിക്രാന്തിന്റെ ഇരട്ടിവലിപ്പമുള്ള വിമാനവാഹിനി നിർമ്മിക്കാനുള്ള പ്രാരംഭനടപടികൾ കപ്പൽശാല ആരംഭിച്ചു.
സെപ്തംബർ രണ്ടിന് കപ്പൽശാലയിലെ വേദിയിൽ വിക്രാന്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.
വിമാനവാഹിനി കപ്പലുകൾ നിർമ്മിക്കാൻ ശേഷിയുള്ള ലോകത്തെ വിരലിലെണ്ണാവുന്ന കപ്പൽശാലകളിൽ ഒന്നെന്ന പദവിയാണ് കൊച്ചി കൈവരിച്ചത്. ആസൂത്രണവും നിർവഹണവും വിവിധ ഏജൻസികളുടെ ഏകോപനവും നിർവഹിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയും സ്വീകരിക്കുകയെന്ന സങ്കീർണമായ ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയതെന്ന് കപ്പൽശാലയിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. വിക്രാന്ത് സേനാവ്യൂഹത്തിൽ ചേരുന്നതോടെ ആഗോള കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി വിപണിയിൽ നിന്ന് ഓർഡറുകൾ നേടുകയാണ് ലക്ഷ്യം.
ഓർഡർ ലഭിച്ചാൽ 70,000 ടൺ ഭാരമുള്ള വിമാനവാഹിനിയുടെ നിർമ്മാണം അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കും. പ്രാഥമികരൂപരേഖ തയ്യാറാക്കി നാവികസേനയുമായി ചർച്ച ആരംഭിച്ചു.
വെല്ലുവിളികൾ മറികടന്ന്
വിമാനവാഹിനികളുടെ അറ്റകുറ്റപ്പണി നടത്തിയ പരിചയവും ധൈര്യവും മുതലാക്കിയാണ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് വിക്രാന്തിന്റെ രൂപകല്പന നിർവഹിച്ചത്.
2004ൽ ഓർഡർ ലഭിച്ചെങ്കിലും 2005 ഏപ്രിലിലാണ് നിർമ്മാണം ആരംഭിച്ചത്. ഉന്നതനിലവാരമുള്ള ഉരുക്ക് ലഭിക്കാൻ വൈകിയതാണ് കാരണം. 2009 ഫെബ്രുവരിയിൽ കീലിട്ട് 2013ൽ ആദ്യഘട്ടം പൂർത്തിയാക്കി 2020ന് കപ്പൽ നീറ്റിലിറക്കി.
ഡിസൈൻ തയ്യാറാക്കിയ ശേഷം വികസിപ്പിച്ച സാങ്കേതികവിദ്യകളും വിക്രാന്തിൽ ചേർത്തു. യുദ്ധവിമാനങ്ങൾ ഇറങ്ങാനും പറക്കാനും ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് സ്വീകരിച്ചത്. 500-ാളം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
അറ്റകുറ്റപ്പണി കേന്ദ്രം
970 കോടിയുടെ വെല്ലിംഗ്ടൺ യാർഡിലെ അന്താരാഷ്ട്ര അറ്റകുറ്റപ്പണി കേന്ദ്രം പൂർത്തിയാകുമ്പോൾ വൻകിട കപ്പലുകൾ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയും. 30 വർഷമായി കപ്പൽശാല തുടർച്ചയായി ലാഭത്തിലാണ്. 6,500 കോടി രൂപയുടെ ഓർഡറുകളാണ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |