ന്യൂയോർക്ക്: അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് ദൗത്യപരമ്പരയിലെ ആദ്യവിക്ഷേപണം മാറ്റി വച്ചു. എൻജിൻ തകരാറിനെ തുടർന്നാണ് ദൗത്യം മാറ്റി വയ്ക്കുന്നതെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നയിരുന്നു ആർട്ടെമിസ്-1 വിക്ഷേപിക്കാനിരുന്നത്. തകരാർ സംബന്ധിച്ച് പരിശോധന തുടരുകയാണെന്ന് നാസ വ്യക്തമാക്കി.
റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതു പരിഹരിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വതോടായാണ് ദൗത്യം നീട്ടിവയ്ക്കാൻ നാസ തീരുമാനിച്ചത്.
സ്പേസ് ഷട്ടിലുകളുടെ പിൻഗാമിയായി നാസ വികസിപ്പിച്ച ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് ( സ്പേസ് ലോഞ്ച് സിസ്റ്റം ) ആണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. നാല് സഞ്ചാരികൾക്ക് ഇരിക്കാവുന്ന ഒറിയോൺ പേടകത്തെ ( ക്രൂ മോഡ്യൂൾ ) റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം . പരീക്ഷണാർഥമുള്ള ഈ ദൗത്യത്തിൽ മനുഷ്യയാത്രികരില്ല. വിക്ഷേപണം ഇനി സെപ്റ്റംബർ 2നോ 5നോ പ്രതീക്ഷിക്കാം.
The launch of #Artemis I is no longer happening today as teams work through an issue with an engine bleed. Teams will continue to gather data, and we will keep you posted on the timing of the next launch attempt. https://t.co/tQ0lp6Ruhv pic.twitter.com/u6Uiim2mom
— NASA (@NASA) August 29, 2022
2025ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു വനിത ഉൾപ്പെടെയുള്ള സഞ്ചാരികളെ ഇറക്കുന്നതിന്റെ മുന്നോടിയാണ് ഈ ദൗത്യം. രണ്ടാം ആർട്ടെമിസ് 2024ൽ സഞ്ചാരികളുമായി പോകുമെങ്കിലും ചന്ദ്രനിൽ ഇറങ്ങാതെ വലം വച്ച ശേഷം തിരിച്ചു പോരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |