തിരുവനന്തപുരം: പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിക്ക് വീണ്ടും ഡോക്ടറേറ്റ്. ഗുജറാത്തിലെ നാഷണൽ ലാ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിലാണ് ഡോക്ടറേറ്റ്. ഡൽഹി നാഷണൽ ലാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് എൽഎൽ.എം പാസായത്. 1991 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മിഷണർ, കേന്ദ്ര നാളികേരവികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2018ൽ ഐ.ഐ.ടി കാൺപൂർ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകി. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും ബൗദ്ധികസ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റിയുടെ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. 29 പുസ്തകങ്ങളുടെ രചയിതാവാണ്. 2003ൽ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' എന്ന യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. നിയമത്തിലും ടെക്‌നോളജിയിലുമായി 200ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ റെക്കോർഡും രാജു നാരായണസ്വാമിയുടെ പേരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |