ആലപ്പുഴ : നെഹ്റുട്രോഫി ജലോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ തുഴയെ ചൊല്ലി വിവാദമുയരുന്നു.
പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു. നെഹ്റു ട്രോഫിയുടെ മാർഗനിർദ്ദേശപ്രകാരമാണ് പനന്തുഴ നിർബന്ധമാക്കിയതെന്നാണ് സംഘാടകസമിതിയുടെ വിശദീകരണം. ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ തുഴകൾ സംഘടിപ്പിക്കുക പ്രായോഗികമല്ലെന്ന് കാണിച്ചാണ് ടീമുകൾ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തർക്കം ഉയർന്നിരുന്നു.
ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്നാണ് സംഘാടക സമിതി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ്. ഇത്രയും നാൾ തടികൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല. പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും, സെന്റ് ജോൺസ് തെക്കേക്കര ക്ലബ്ലിന്റെ വെള്ളംകുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്.
തടികൊണ്ടുള്ള തുഴകളാണ് കാലാകാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്നത്. മുൻവർഷങ്ങളിൽ ഇത് സംബന്ധിച്ചു നിബന്ധന ഉണ്ടായിരുന്നില്ല. ഈ വൈകിയ വേളയിൽ പനന്തുഴകൾ കണ്ടെത്തുക എളുപ്പമല്ല. മുൻകൂട്ടി ഓർഡർ കൊടുക്കുകയും വാങ്ങുകയും വേണം. ഇത് വള്ളസമ്മതികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും. ഇനി പനന്തുഴകൾ ഉപയോഗിച്ച് പരിശീലനം നടത്താനുള്ള സമയം ലഭിക്കില്ല
- കുഞ്ചപ്പൻ മുണ്ടക്കൽ, സെക്രട്ടറി, ചമ്പക്കുളം ബോട്ട് ക്ലബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |