ന്യൂഡൽഹി: ഇന്റർനെറ്റ് ഫോൺകോളുകളും സന്ദേശങ്ങളും അയയ്‌ക്കുന്ന വാട്സാപ്പ്, മെസഞ്ചർ, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കാൻ ടെലികോം റെഗുലേറ്റർ അതോറിട്ടിക്ക് (ട്രായ്) കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകി. ആപ്പ് വഴിയുള്ള സേവനങ്ങൾക്കും ലൈസൻസ് ഫീ ഈടാക്കണമെന്ന ടെലികോം ഓപ്പറേറ്റർമാരുടെ ആവശ്യത്തെ തുടർന്നാണ് നടപടി. നിലവിൽ ഇത്തരം ആപ്പുകൾക്ക്മേൽ സർക്കാരിന് പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ല. ലൈസൻസ് ഫീ അടക്കം നിയന്ത്രണങ്ങളുണ്ടായാൽ സേവനങ്ങൾക്ക് പണം നൽകേണ്ടി വന്നേക്കാം.
വാട്സാപ്പ്, ഗൂഗിൾ മീറ്റ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ സേവനങ്ങളിലും സമാനമായ മറ്റ് ആപ്പുകളും സേവനങ്ങളും സംബന്ധിച്ച മാർഗരേഖ തയ്യാറാക്കാനാണ് കേന്ദ്ര നിർദ്ദേശം.
തങ്ങൾക്കുള്ള നിയമങ്ങൾ ആപ്പുകൾ നൽകുന്ന സേവനങ്ങൾക്കും ബാധകമാക്കണമെന്ന് വർഷങ്ങളായി, വിവിധ ടെലികോം ഓപ്പറേറ്റർമാർ ട്രായിയോട് ആവശ്യപ്പെട്ടു വരികയാണ്. ലൈസൻസിംഗ് ഫീസ് ഈടാക്കണമെന്നും നിയമപരമായ ഇടപെടലിനുള്ള സാഹചര്യമൊരുക്കൽ, സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് വിധേയമാണെന്നും ടെലികോം കമ്പനികൾ വാദിക്കുന്നു.
ടെലികോം ഓപ്പറേറ്റർമാർക്കുള്ള ഇന്റർകണക്ഷൻ ചാർജുകൾ നൽകിയും സുരക്ഷയ്‌ക്കുള്ള നിയമാനുസൃതമായ ഉപകരണങ്ങൾ സ്ഥാപിച്ചും ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് ഫോൺ നെറ്റ്‌വർക്കുകളിൽ വഴി ഇന്റർനെറ്റ് ടെലിഫോണി അനുവദിക്കാമെന്നതാണ് ട്രായിയുടെ നിലപാട്. ഇന്റർനെറ്റ് ടെലിഫോണി, ഇന്റർനെറ്റ് സന്ദേശം അയയ്‌ക്കൽ എന്നിവ നിയന്ത്രിക്കേണ്ടെന്നും 2008ൽ ട്രായ് ശുപാർശ ചെയ്‌തിരുന്നു. ഈ നിർദ്ദേശം ടെലികോം മന്ത്രാലയം അംഗീകരിച്ചിട്ടില്ല. പുതിയ സാങ്കേതികവിദ്യകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഇത്തരം സേവനങ്ങളെക്കുറിച്ച് സമഗ്രമായ ഒരു ചട്ടക്കൂട് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |