ജനീവ : ചൈനയിലെ ഷിൻജിയാംഗ് പ്രവിശ്യയിൽ ഉയിഗുർ വംശജർ ഉൾപ്പടെയുള്ള മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ ( യു.എൻ ) റിപ്പോർട്ട്. ഷിൻജിയാംഗിൽ ചൈനീസ് ഭരണകൂടം മാനവരാശിക്കെതിരായ സാദ്ധ്യമായ കുറ്റകൃത്യങ്ങൾ നടത്തിയതിന് തെളിവുകളുണ്ടെന്ന് യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷലെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11.47നാണ് ജനീവയിൽ റിപ്പോർട്ട് പുറത്തുവിട്ടത്. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയാൻ വെറും 13 മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് മിഷേൽ 49 പേജുള്ള നിർണായക റിപ്പോർട്ട് പുറത്തുവിട്ടത്.
ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിൽ ചൈനയിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നെന്നും ഇതിനായി തടങ്കൽ സംവിധാനങ്ങൾ പ്രവിശ്യയിലുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ, എത്രപേർ ഇത്തരത്തിൽ തടവിൽ കഴിയുന്നുണ്ടെന്ന് വ്യക്തമല്ല. ഇവരെ വിട്ടയക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു.
ലൈംഗിക അതിക്രമങ്ങളും ഇവർ നേരിടുന്നു.
അതേ സമയം, ഉയിഗുർ വംശജരെ ചൈന വംശഹത്യ ചെയ്യുന്നതായുള്ള ആരോപണം സംബന്ധിച്ച പരാമർശം റിപ്പോർട്ടിലില്ല. റിപ്പോർട്ടിനെതിരെ ചൈന രംഗത്തെത്തി. റിപ്പോർട്ട് ശക്തമായി എതിർക്കുന്നെന്നും ഇത് വിശ്വസനീയമല്ലെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് ചൈനീസ് വാദം.
പടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ ഏകദേശം 10 ലക്ഷത്തിലേറെ ഉയിഗുർ, മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ചൈനീസ് ഭരണകൂടം നടത്തുന്ന ക്രൂരതകൾക്കെതിരെ വിവിധ റിപ്പോർട്ടുകൾ ഇതിന് മുമ്പും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |