തിരുവനന്തപുരം: പാർലമെന്റ് അംഗമായും ഇപ്പോൾ നിയമസഭാസ്പീക്കറായും കാഴ്ചവച്ച മികച്ച പ്രകടനം എം.ബി.രാജേഷിന് മന്ത്രിസഭയിലേക്ക് വഴിതുറന്നപ്പോൾ, കണ്ണൂരിന്റെ പ്രതിനിധി എന്ന നിലയിൽ എ.എൻ. ഷംസീറിന് സ്പീക്കർ പദവി ലഭിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച കണ്ണൂരുകാരൻ എം.വി.ഗോവിന്ദന് പകരക്കാരനെ കണ്ടെത്താൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്.
മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് രാജ്ഭവനിൽ നടക്കും. സ്പീക്കറെ തിരഞ്ഞെടുക്കാൻ നിയമസഭ ചേരണം. അത് മന്ത്രിസഭ തീരുമാനിക്കും. പാലക്കാട്ടായിരുന്ന രാജേഷ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറും.
രണ്ട് തവണ ലോക്‌സഭാ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന രാജേഷ് (51) നിലവിൽ സി.പി.എം സംസ്ഥാന സമിതി അംഗവും തൃത്താലയിൽ നിന്നുള്ള എം.എൽ.എയുമാണ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയുമായിരുന്ന ഷംസീർ (45) തലശേരിയിൽ നിന്ന് രണ്ടാം വട്ടമാണ് നിയമസഭയിലെത്തിയത്. കഴിഞ്ഞദിവസം നിയമസഭാസമ്മേളനം അവസാനിച്ചതിന് പിന്നാലെ രാജേഷ് ചെന്നൈയിലെത്തി ചികിത്സയിലുള്ള കോടിയേരിയെ കണ്ടിരുന്നു.
സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന് പിന്നാലെ എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. രാത്രിയിൽ തന്നെ രാജിക്കത്ത് പ്രത്യേക ദൂതൻ വഴി രാജ്ഭവനിലെത്തിച്ചു. രാജ്ഭവനിൽ നിന്ന് രാജിക്കത്തും പകരം മന്ത്രിയെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശയും സഹിതം ഇ-മെയിൽ വഴി ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ചു. ഗവർണർ തിങ്കളാഴ്ച വൈകിട്ട് മടങ്ങിയെത്തും.
വകുപ്പ് വിഭജനം
ഗോവിന്ദൻ വഹിച്ചിരുന്ന തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പുകൾ രാജേഷിന് നൽകുമെന്ന സൂചനയുണ്ടെങ്കിലും വകുപ്പ് വിഭജനം മുഖ്യമന്ത്രി തീരുമാനിക്കും.
രാജിവച്ച സജി ചെറിയാന് പകരം തൽക്കാലം മന്ത്രി വേണ്ടെന്നാണ് തീരുമാനം. കേസ് വിധി അനുകൂലമായാൽ വീണ്ടും മന്ത്രിയാവും. നിയമസഭാ കൈയാങ്കളിക്കേസ് വിചാരണഘട്ടത്തിലാണെങ്കിലും കോടതിയിൽ നേരിടാമെന്നും പ്രതിയായ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കേണ്ടെന്നും പാർട്ടി തീരുമാനിച്ചു.
വഴിതുറന്നത്
# പാർലമെന്റിലും വിദ്യാർത്ഥി, യുവജന സംഘടനാരംഗങ്ങളിലുമുള്ള അനുഭവസമ്പത്തും ദേശീയതലത്തിലടക്കം കാഴ്ചവച്ച മികച്ച പ്രവർത്തനവും രാജേഷിന് തുണയായി.
n ഷംസീറിനെ തുണച്ചത് കണ്ണൂരുകാരൻ എന്നതിനുപുറമെ കോടിയേരിയുടെ പിന്തുണയും രണ്ടാംവട്ടം എം.എൽ.എ എന്ന ഘടകവും.
''ഏൽപ്പിക്കുന്ന ജോലികൾ കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിക്കും. നിയമസഭാ അദ്ധ്യക്ഷ സ്ഥാനത്തോട് നീതിപുലർത്തും വിധം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.
എം.ബി.രാജേഷ്,
നിയുക്ത മന്ത്രി
''സ്പീക്കർ ചുമതലയും രാഷ്ട്രീയ പ്രവർത്തനമാണ്. പുതിയ ഉത്തരവാദിത്വം കാര്യക്ഷമമായി നിർവഹിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
-എ.എൻ. ഷംസീർ,
നിയുക്ത സ്പീക്കർ
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |