പെരിന്തൽമണ്ണ: എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളിൽ നിന്ന് മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63), അലനല്ലൂർ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീർ (21), താമരശ്ശേരി പൂനൂർ സ്വദേശി ആലപ്പടിക്കൽ മുഹമ്മദ് റിയാസ്(33) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മാട് റോഡിൽ കുന്നുംപുറത്ത് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോയിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോഗ്രാം കഞ്ചാവുമായാണ് യൂസഫ്(63) പിടിയിലായത്. മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേന വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ഓട്ടോ കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പെരിന്തൽമണ്ണ ടൗണിൽ വച്ച് 65 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എയുമായി അമീർ (21) പിടിയിലായത്. പത്ത് ലക്ഷത്തോളം വിലവരുന്ന ക്രിസ്റ്റൽ എം.ഡി.എം.എ ട്രാവൽ ബാഗിലൊളിപ്പിച്ചാണ് ബംഗളൂരുവിൽ നിന്ന് ജില്ലയിലെത്തിച്ചത്.
പാലക്കാട് ഹൈവേയിൽ പാതായ്ക്കര വച്ചാണ് കാറിൽ ഒളിപ്പിച്ച് കടത്തിയ ആറുകിലോഗ്രാം കഞ്ചാവുമായി മുഹമ്മദ് റിയാസിനെ(33) പിടികൂടിയത്. കാർ റോഡരികിൽ പാർക്ക് ചെയ്ത് വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. കാറും കസ്റ്റഡിയിലെടുത്തു.
പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി.അലവി, എസ്.ഐ സി.കെ.നൗഷാദ്, ജൂനിയർ എസ്.ഐ എം.പി.ഷൈലേഷ്, എസ്.ഐ. സജീവ് കുമാർ, എ.എസ്.ഐ.ബൈജു, എസ്.സി.പി.ഒമാരായ സന്ദീപ്, ഉല്ലാസ്, രാമകൃഷ്ണൻ, രാകേഷ്, മുഹമ്മദ് സജീർ, കൈലാസ് എന്നിവരും ജില്ലാ ആന്റിനാർക്കോട്ടിക് സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |