തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡിൽ ഒളിവിൽ കഴിഞ്ഞിരുന്ന 107 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പിടികൂടിയവരിൽ 94പേർ വാറണ്ട് പ്രതികളും 13 പേർ പിടികിട്ടാപ്പുള്ളികളുമാണ്. തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ജില്ലവിട്ടിരുന്ന പ്രതികൾ ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയത് മനസിലാക്കിയായിരുന്നു പോലീസിന്റെ നീക്കം. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യും.
സാമൂഹ്യവിരുദ്ധർ ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കും. ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷാഡോ ടീം ഉൾപ്പെടെയുള്ള പൊലീസിനെ വിന്യസിക്കുമെന്നും റൂറൽ എസ്‌പി അറിയിച്ചു. ഓണക്കാലത്ത് ക്രമസമാധാനപ്രശ്നങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ രാവിലെ ഒമ്പത് മണിവരെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായ പരിശോധനകൾ നടന്നത്. പ്രത്യേക ലിസ്റ്റ് തയാറാക്കിയായിരുന്നു പരിശോധന. ഗുരുതരകുറ്റം ചെയ്തവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. മറ്റുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടയയ്ക്കാനുമാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |