കോൺഗ്രസിൽ കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ഭഗീരഥപ്രയത്നത്തിൽ ഏർപ്പെട്ടുവരികയാണ് ശശി തരൂർജി. തരൂർജിക്ക് ഊണില്ല, ഉറക്കമില്ല. കോൺഗ്രസിനെ എങ്ങനെയെങ്കിലും ഒന്ന് നന്നാക്കണം. രാവെന്നോ പകലെന്നോ ഇല്ലാതെ തരൂർജി അതുതന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നു. കോൺഗ്രസ് നവോത്ഥാനമാർഗം തുറന്നിടണമെന്ന് തരൂർജി പറയുകയുണ്ടായി. ഒരേകുടുംബത്തിൽ നിന്നുള്ള ആളുകൾതന്നെ കോൺഗ്രസിനെ നയിക്കണമെന്ന പരിപാടി അത്ര നന്നല്ലെന്നും തരൂർജിക്ക് തോന്നുന്നു. തരൂർജിക്ക് അങ്ങനെ പലപല തോന്നലുകൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. തരൂർജിയുടെ ഈ ഏർപ്പാട് കണ്ടിട്ടാണ് രാഹുൽമോൻ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്നും പറയുന്നവരുണ്ട്. മാനസാന്തരത്തിന് ജോഡോ യാത്ര ഉത്തമമായ പരിഹാരമാണെന്ന് മഹാപണ്ഡിതനായ കേസിവേണുഗോപാൽജിയാണ് രാഹുൽജിക്ക് പറഞ്ഞുകൊടുത്തത്. അല്ലെങ്കിൽ തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം അമ്പലത്തിൽപ്പോയി ശയനപ്രദക്ഷിണം നടത്തണം. ഇത് അല്പം കടുത്ത ഏർപ്പാടാണ്. ശശിതരൂർജി പണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലെ വിഘ്നങ്ങളെ അകറ്റാൻ ഗാന്ധാരി അമ്മൻകോവിലിൽ തുലാഭാരം തൂക്കിയപ്പോൾ വീണ് നെറ്റിപൊട്ടിപ്പോയത് പോലെ റിസ്ക് അതിനുണ്ട്. ചില വിഘ്നങ്ങൾ അന്ന് ഓടിപ്പോയെന്നത് വേറെ കാര്യം.
എന്നിരുന്നാലും, ശയനപ്രദക്ഷിണത്തേക്കാൾ ഉത്തമം ജോഡോ യാത്രയാണെന്ന് രാഹുൽമോൻ ഒന്നിരുത്തി ചിന്തിച്ചപ്പോൾ തോന്നി. വേണുഗോപാൽജി അങ്ങനെ രാഹുൽജിക്ക് പലതും പറഞ്ഞ് കൊടുക്കുന്നുണ്ട്.
ശശി തരൂർജിക്ക് സംഭവിച്ചിട്ടുള്ള മനോവ്യതിയാനം ഏതുതരത്തിലുള്ളതാണെന്ന് രാഹുൽജിക്ക് തീർച്ചയുണ്ടായിരുന്നില്ല. വേണുഗോപാൽജി പറഞ്ഞ് കൊടുത്തപ്പോഴാണ് അതിലെ അസുഖത്തിന്റെ തീവ്രത രാഹുൽമോന് മനസ്സിലായത്. തരൂർജിയുടെ അസുഖം മാറ്റിയെടുക്കുക അത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് രാഹുൽജിക്ക് ഇപ്പോളറിയാം. ലോകത്തെ ഒരു മാതിരിപ്പെട്ട മരുന്നുകൾക്കൊന്നും അതിനെ ഭേദപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ടാണ് മറ്റ് ചില പരിപാടികൾ വേണുഗോപാൽജി ഉപദേശിച്ച് കൊടുത്തത്. വേണുഗോപാൽജി ഉപദേശിച്ച് ഉപദേശിച്ച് രാഹുൽജിയെ ഒരു വഴിക്കാക്കിയെന്ന് ചിന്തിക്കുന്ന ആളുകൾ നാട്ടിലുണ്ട്. ഈ ആളുകൾക്ക് നാട്ടിൽ നല്ലത് നടന്നാൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.
വളരെ നാളുകളായി രാഹുൽജിയും വേണുഗോപാൽജിയും മറ്റും തലപുകഞ്ഞ് ചിന്തിച്ചശേഷം കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് നടത്തുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള പരിപാടിയല്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഒരു തിരഞ്ഞെടുപ്പ് ഒന്ന് നന്നായി നടത്തിയെടുക്കണമെങ്കിൽ പല കോടാലികളെയും കൈകാര്യം ചെയ്യേണ്ടി വരും. ക്രമസമാധാനപ്രശ്നം നോക്കണം. ശശി തരൂർജി അങ്ങനെ കുഴപ്പക്കാരനല്ല. എന്നിരുന്നാലും ഒരു കരുതൽ നല്ലത് തന്നെയാണ്.
അശോക് ഗെലോട്ട് ജിയെ എ.ഐ.സി.സി പ്രസിഡന്റാക്കണം എന്ന് രാഹുൽജിയും വേണുജിയും മറ്റും ആലോചിക്കുന്നുവെന്ന് തരൂർജിക്ക് തോന്നി. രാഹുൽജി തിരഞ്ഞെടുപ്പിൽ കളിക്കട്ടെ. രാഹുൽജിക്ക് പകരം വേറൊരുജി എന്തിനാണെന്ന് തരൂർജിക്ക് തോന്നുന്നു. അങ്ങനെയെങ്കിൽ നല്ല ജിമാരായി തരൂർജി മുതൽ മനീഷ് തിവാരിജി വരെയുള്ളവരുണ്ടല്ലോ. പുരനിറഞ്ഞ് നിൽക്കുന്ന ആളുകളെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കിയാൽ അതിനൊരു അന്തസ്സുണ്ട്.
ഗെലോട്ട്ജിക്കാണെങ്കിൽ പിടിപ്പത് ഭാരം ഇപ്പോൾത്തന്നെയുണ്ട്. രാജസ്ഥാനിൽ മുഖ്യമന്ത്രിയായി നാട് ഭരിച്ചുകൊണ്ടിരിക്കുകയാണ്. അതവിടെ വിട്ടെറിഞ്ഞിട്ട് പന്തീരാണ്ട് കൊല്ലം വനവാസവും അത് കഴിഞ്ഞ് അജ്ഞാതവാസവും നയിക്കേണ്ട അവസ്ഥ എന്തായാലും അദ്ദേഹത്തിനില്ല. ഇനി രാഹുൽജിക്ക് നിർബന്ധമാണെങ്കിൽ രാജസ്ഥാനിലെ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്നുകൊണ്ട് എ.ഐ.സി.സിയെ ഭരിക്കാം. അതേ നടക്കുകയുള്ളൂ. അല്ലെങ്കിൽ പിന്നെ രാഹുൽജി തന്നെ എ.ഐ.സി.സി ഭരിക്കട്ടെ.
രാഹുൽജി എ.ഐ.സി.സി പ്രസിഡന്റായി മത്സരിക്കുന്നതിൽ തരൂർജിക്ക് എതിർപ്പില്ലെന്നാണ് പറയുന്നത്. എന്നാൽ ശകുന്തളയ്ക്ക് പകരം തോഴി വരുന്ന ഏർപ്പാട് പറ്റില്ല. അതുകൊണ്ടാണ് തരൂർജി വെല്ലുവിളിച്ച് നിൽക്കുന്നത്. തരൂർജി മത്സരിക്കുമോ ഇല്ലയോ എന്ന് പറഞ്ഞിട്ടില്ല. മത്സരിക്കാനും മത്സരിക്കാതിരിക്കാനും സാദ്ധ്യതയുണ്ട്.
ഇനി തരൂർജി മത്സരിച്ചാലും ശശിയാവാനുള്ള സാദ്ധ്യതയേ ഉള്ളൂ എന്ന് വേണുഗോപാൽജിക്ക് നല്ലതുപോലെ അറിയാം. അങ്ങനെയായാലും കുഴപ്പമില്ല. കാരണം ശശി തരൂർജി ഏറിപ്പോയാൽ വേറൊരു ശശി ആവും എന്നല്ലേ ഉള്ളൂ. അതുകൊണ്ട് തരൂർജി എ.ഐ.സി.സി പ്രസിഡന്റാവാൻ മത്സരിക്കുന്നതിൽ ഒരു വലിയ നഷ്ടമൊന്നും സംഭവിക്കാനില്ല. പോയാലൊരു മത്സരം. അത്രയേ ഉള്ളൂ.
പക്ഷേ ദ്റോണർക്ക് പിടികിട്ടാത്തത് ഇതൊന്നുമല്ല. ഈ പ്രസിഡന്റ് മത്സരത്തിനായി ബഹളം നടക്കുന്ന എ.ഐ.സി.സി ഏർപ്പാടിലേക്ക് ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവേണ്ടതല്ലേ. അവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടല്ലേ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പ്രസിഡന്റിന് വോട്ട് ചെയ്യാൻ പോകുന്നത് ആരാണെന്ന് അറിയണമെന്ന് തരൂർജിയും തിവാരിജിയും പറയുന്നത് ഒരു കണക്കിന് ആലോചിച്ചാൽ തെറ്റല്ല. ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പിലൊക്കെ വോട്ട് ചെയ്യുന്ന നാട്ടുകാരെ നമ്മൾക്ക് നേരത്തേ കാണാൻ പറ്റും. ഇവിടെ കാണാൻ പറ്റില്ല. കാണാനാവാത്തത് കൊണ്ട് വോട്ടുചോദിച്ച് പ്രചാരണം നടത്താനും പറ്റില്ല. ഇതെന്ത് ഏർപ്പാടാണ്?
ഒരു കമ്മിറ്റിക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെങ്കിൽ ആദ്യം കമ്മിറ്റിയെ തിരഞ്ഞെടുക്കണം. കമ്മിറ്റി സ്വയംഭൂ ആയി വരുന്നു എങ്കിൽ പ്രസിഡന്റും അങ്ങനെ വന്നാൽ മതി.
* * * * * *
ഷംസീർ സഖാവ് സ്പീക്കറാവുന്നു. നല്ല കാര്യം. നിയമസഭയിൽ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നാല് വർത്തമാനം പറയുകയും പിന്നീട് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയും ചെയ്യുന്നതാണ് സഖാവിന്റെ ഒരു രീതി. സഖാവിനെക്കൊണ്ട് പൊറുതിമുട്ടി എന്ന് ചിന്തിക്കുന്ന ആളുകൾ ധാരാളം നിയമസഭയിലുണ്ട്. സഖാവ് കൊറോണക്കാലത്ത് മാസ്കിടാതെ നിയമസഭയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നപ്പോൾ സ്പീക്കർസാർ രാജേഷ് സഖാവ് സഹികെട്ട് ആ മാസ്കൊന്ന് ഇട്ടുകാണിക്കാമോ എന്ന് ചോദിക്കുകയുണ്ടായി.
ആ സ്പീക്കർ സാറിനോട് ഷംസീർ സഖാവിന് അന്ന് തൊട്ടേ ചില്ലറ അസൂയയുണ്ടായിട്ടുണ്ട്. കാലം കണക്ക് തീർക്കാതിരുന്നിട്ടില്ല. ഇനി ഷംസീർ സഖാവിന്റെ ഊഴമാണ്. രാജേഷ് സഖാവ് മാസ്കിട്ടും ഇടാതെയും നേരേ ചൊവ്വേ നിയമസഭയിൽ ഇരിക്കാതെയും ഉലാത്തിയാൽ അപ്പോഴറിയാം വിവരം. ഷംസീർ സഖാവ് ഇനി രാജേഷ് സഖാവിനെ ഭരിക്കും. നമുക്ക് കാണാം.
ഇ-മെയിൽ -
dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |