കോഴിക്കോട്: മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ ഡി വൈ എഫ് ഐ പ്രവർത്തകർ കീഴടങ്ങി. ഡി വൈ എഫ് ഐ നേതാവ് അരുൺ ഉൾപ്പടെയുള്ള അറ്പ്രതികളാണ് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. മുൻകൂർ ജാമ്യം ലഭിക്കാൻ സാദ്ധ്യത കുറവാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ കീഴടങ്ങിയത്.
അതേസമയം, നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മർദനമേറ്റവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റേതെങ്കിലും ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് മർദ്ദനമേറ്റവർ നടത്തുന്നത്. പൊലീസ് പ്രതികൾക്ക് കൂട്ടുനിൽക്കുന്നതായി മർദ്ദനമേറ്റ ശ്രീലേഷ് പറഞ്ഞു.
ഓഗസ്റ്റ് 31ന് ആണ് മെഡിക്കൽ കോളേജ് സൂരക്ഷാ ജീവനക്കാരനെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത്. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ ജീവനക്കാർ തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകൻ പി.ഷംസുദ്ദീനും മർദ്ദനമേറ്റിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗയടക്കമുള്ളവരാണ് കേസിൽ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |