സെക്രട്ടേറിയറ്റിലെ ഓഫീസിൽ ചുമതലയേറ്റു
തിരുവനന്തപുരം:സ്‌പീക്കർ സ്ഥാനമൊഴിഞ്ഞ എം.ബി. രാജേഷ് പുതിയ മന്ത്രിയായി അധികാരമേറ്റു. സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞ എം.വി. ഗോവിന്ദൻ വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണവും എക്സൈസും തന്നെയാണ് രാജേഷിനും.
രാവിലെ 11ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുമ്പാകെ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത രാജേഷ് സെക്രട്ടേറിയറ്റ് ഒന്നാം അനക്സ് മന്ദിരത്തിലെ ഓഫീസ് മുറിയിലെത്തി ചുമതലയേറ്റു. ഗോവിന്ദൻ മന്ത്രിയായിരിക്കെ ഉപയോഗിച്ച ഓഫീസാണിത്. അദ്ദേഹത്തിന്റെ ഒമ്പതാം നമ്പർ കാറിലാണ് രാജേഷ് സെക്രട്ടേറിയറ്റിലേക്ക് പോയത്.
മുഖ്യമന്ത്രി പിണറായി വിജയനും വേദിയിൽ സന്നിഹിതനായി. സർക്കാരുമായി ഇടഞ്ഞാണെങ്കിലും ഗവർണർ മുഖ്യമന്ത്രിയുമായി സൗഹാർദ്ദത്തോടെ കുശലം പറഞ്ഞത് കൗതുകമായി. ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരുമുൾപ്പെടെ പുതിയ മന്ത്രിയെ പൂച്ചെണ്ട് നൽകി അനുമോദിച്ചു.
മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പമാണ് എത്തിയത്. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, വീണാ ജോർജ്, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നിയുക്ത സ്പീക്കർ എ.എൻ. ഷംസീർ, എ.എ. റഹിം എം.പി, എം.എൽ.എമാർ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സന്ദീപാനന്ദഗിരി തുടങ്ങി നിരവധി പേർ ചടങ്ങിനെത്തി. മന്ത്രി രാജേഷിന്റെ പിതാവ് മാമ്പറ്റ ബാലകൃഷ്ണൻ നായർ, അമ്മ എം.കെ. രമണി, മന്ത്രിയുടെ ഭാര്യ നിനിത കണിച്ചേരി, ഇളയ മകൾ പ്രിയദത്ത, സഹോദരൻ എം.ബി. ബ്രിജേഷും ഭാര്യയും ചടങ്ങിൽ പങ്കെടുത്തു.
പുതിയ സ്പീക്കർ 12ന്
രാജേഷിന് പകരം പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാൻ പ്രത്യേക നിയമസഭാസമ്മേളനം 12ന് ചേരും. എ.എൻ. ഷംസീറിനെയാണ് സ്പീക്കറായി സി.പി.എം നിർദ്ദേശിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |