കേരളകൗമുദി ആഗസ്റ്റ് 27 ലെ മുഖപ്രസംഗമാണ് ഈ കത്തിനാധാരം. ലോകത്ത് ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ചേറ്റവും വലിയ കപ്പലടുക്കാൻ പോലും പ്രത്യേക ഡ്രെഡ്ജിംഗ് വേണ്ടാത്തവിധം ആഴവും അടിത്തട്ടിൽ പാറയും, പ്രകൃതിദത്ത കപ്പൽപാതയ്‌ക്ക് സമീപമുള്ളതുമായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കേണ്ടത് സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യവും സർക്കാരിന്റെ കടമയുമാണ്.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ അത് മദർഷിപ്പുകളുടെ ഇഷ്ടതുറമുഖമായി തീരുമെന്നും തങ്ങളുടെ കീശ ചുളുങ്ങുമെന്നും അറിയാവുന്ന , ദുബായ്, കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങൾ വിഴിഞ്ഞത്തെ കൊത്തിവലിക്കാൻ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുകയാണ്. അത് സ്വാഭാവികവുമാണ്. ഇപ്പോൾ അവിടെ നടക്കുന്ന സമരാവശ്യങ്ങൾ എത്ര വലുതായാലും അത് ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണ്.
എന്നാൽ കെടുന്യായങ്ങൾ നിരത്തി മന്ത്രിതല ചർച്ച പോലും ബഹിഷ്കരിച്ചുകൊണ്ട് തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് കല്പിക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത് ? അപ്പോൾ കൂടംകുളം ആണവനിലയ പദ്ധതി പ്രക്ഷോഭം പോലെ ഇതും അന്വേഷണവിഷയമാക്കേണ്ടതാണ്. സമരനേതാക്കളുടെ സുദ്ദേശത്തിൽ സംശയമുള്ളതുകൊണ്ട് തന്നെയാവണം ഭൂരിപക്ഷം തദ്ദേശവാസികൾ എതിർസമരവുമായി ഇറങ്ങിയത്. മതമേധാവികളുടെ ധാർഷ്ട്യത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ കേരളം കുട്ടിച്ചോറാകുമെന്ന് പറയേണ്ടിവരും. വിഴിഞ്ഞത്ത് നടക്കുന്ന സമരത്തിന്റെ ഉള്ളറിയാൻ പാടല്ലാത്തവരല്ല പരിണിത പ്രജ്ഞരായ നമ്മുടെ പ്രതിപക്ഷനേതാക്കൾ. വികസനകാര്യത്തിലെങ്കിലും എതിർപ്പ് വേണ്ടായിരുന്നു. വികസനത്തിന്റെ കാര്യത്തിൽ ബദൽ ശക്തികളെ അണിനിരത്തി നേട്ടം കൊയ്യാൻ നോക്കുന്നത് രാഷ്ട്രീയ പാപ്പരത്വമാണെന്ന് ഓർക്കുന്നത് നല്ലത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ പര്യായപദങ്ങളിൽ ഒന്ന് ഇരട്ടത്താപ്പാണെന്നറിയാം. എങ്കിലും ഇരട്ടത്താപ്പിനും വേണം കുറച്ച് ഔചിത്യബോധം. മകൻ ചത്താലും വേണ്ടില്ല മരുമകളുടെ താലിയറുക്കണം എന്ന മനോഭാവമാണിത്. കൗമുദിയുടെ മുഖപ്രസംഗം കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുണ്ട്. വികസനത്തിൽ പ്രധാനം ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, ജനപക്ഷമാണെന്ന കേരളകൗമുദി നിലപാട് തന്നെയാണ് ബഹുജനപക്ഷം.
അനുപമ രവീന്ദ്രൻ,
വെടിവെച്ചാൻകോവിൽ.
ഫോൺ - 9496205205.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |