തിരുവനന്തപുരം: അഞ്ചുവർഷം കാത്തിരുന്ന് ലഭിച്ച പൊന്നുമകൻ ആരവ് തങ്ങളെ വിട്ടുപോയെന്ന് അറിയാതെ തമിഴ്നാട് ഡിണ്ടിഗൽ ജി.എച്ച് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് അഭിജിത്തും സംഗീതയും. ഇന്നലെ രാവിലെ 7നാണ് പഴനിയിൽ ദർശനത്തിന് പോയ തിരുവനന്തപുരം ചാല സ്വദേശികളായ 11 പേർ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഒന്നരവയസുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മകനെ നല്ല രീതിക്ക് നോക്കണമെന്ന് ഇടറിയ ശബ്ദത്തിൽ അശുപത്രിയിലെ നഴ്സിനോട് അഭിജിത്ത് പറയുന്നുണ്ടായിരുന്നു. മകൻ നഷ്ടപ്പെട്ട വിവരം അഭിജിത്തിനെയും സംഗീതയെയും അറിയിച്ചിട്ടില്ല. ഇരുവരുടെയും കൈക്കും കാലിനും പൊട്ടലുണ്ടെങ്കിലും അപകടനില തരണം ചെയ്തു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹം നടന്ന് അഞ്ചുവർഷം പിന്നിട്ടിട്ടും കുഞ്ഞുങ്ങളില്ലാത്ത വിഷമം ഇരുവർക്കും ഉണ്ടായിരുന്നു. കുഞ്ഞിനായി ഒരുപാട് നേർച്ചകൾ നടത്തിയതായും കൂടാതെ എല്ലാ പ്രമുഖക്ഷേത്രങ്ങളിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ദർശനം നടത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. കുഞ്ഞ് ജനിച്ചാൽ പഴനിയിൽ കൊണ്ടുപോയി മുടിമുറിക്കാമെന്ന നേർച്ചയുടെ ഭാഗമായാണ് അഭിജിത്ത് കുടുംബത്തോടൊപ്പം പഴനിയിലേക്ക് പോയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് എന്ന ഒൻപത് വയസുകാരന്റെ പിതാവ് സെയ്ദും പ്രാർത്ഥനയിലാണ്. അപകടത്തിൽ മരിച്ച മണക്കാട് സ്വദേശി ജയയുടെ മകൾ ശരണ്യയുടെയും സെയ്ദിന്റെയും മകനാണ് സിദ്ധാർത്ഥ്. ഇവർ തീർത്ഥാടനത്തിന് പോയിരുന്നില്ല. ശരണ്യയുടെ അനുജത്തിയാണ് ആരവിന്റെ മാതാവ് സംഗീത. സിദ്ധാർത്ഥിന്റെ ആരോഗ്യവില ഗുരുതരമായതിനാൽ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മധുര മെഡി. കോളേജിലേക്ക് മാറ്റി. 24 മണിക്കൂർ കഴിഞ്ഞാലെ ആരോഗ്യസ്ഥിതിയെ പറ്റി കൂടുതൽ വിവരങ്ങൾ പറയാനാകു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |