യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാസ്പർ റൂഡും കാർലോസ് അൽകരാസും
ന്യൂയോർക്ക് :യു.എസ് ഓപ്പൺ പുരുഷ സിംഗിൾസിലെ കിരീടവകാശി ആരെന്നറിയാൻ ഇനി ഒരു പകലിന്റെ കാത്തിരിപ്പ് മാത്രം. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30 ന് തുടങ്ങുന്ന കലാശപ്പോരിൽ ലോക നാലാം നമ്പർ താരം കാർലോസ് അൽകരാസും അഞ്ചാം സീഡ് നോർവേയുടെ കാസ്പർ റൂഡും ഏറ്റുമുട്ടും. യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിന് മുൻവർഷങ്ങളിൽ ചാമ്പ്യനാകാത്ത പുതിയൊരു അവകാശിയുണ്ടാകുമെന്ന കാര്യം നേരത്തേ തന്നെ വ്യക്തമായിരുന്നു. റൂഡും അൽകരാസും കന്നി ഗ്രാൻസ്ലാം കിരീടം തേടിയാണ് ആർതർആഷെയിൽ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.
23 കാരനായ റൂഡ് ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ ഫൈനലിൽ എത്തിയ താരമാണ്. മറുവശത്ത് 19 കാരനായ അൽകരാസിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണ് യു.എസ് ഓപ്പണിലേത്. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തിയതായിരുന്നു അൽകരാസിന്റെ ഈ യു.എസ് ഓപ്പണിന് മുമ്പുള്ള ഗ്രാൻസ്ലാം ടൂർണമെന്റിലെ മികച്ച പ്രകടനം.
സെമി ഫൈനലിൽ സാക്ഷാൽ റാഫേൽ നാദാലിനെപ്പോലും അട്ടിമറിച്ച് സ്വപ്നക്കുതിപ്പ് നടത്തുകയായിരുന്ന അമേരിക്കൻ താരം ഫ്രാൻസിസ് ടിയാഫോയുടെ വെല്ലുവിളി മറികടന്നാണ് അൽകരാസ് ഫൈനലിന് ടിക്കറ്റെടുത്തത്. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ 6-7, 6-3, 6-1, 5-7, 6-3നായിരുന്നു അൽകരാസിന്റെ വിജയം.
അട്ടിമറികളുമായി മുന്നേറിയ കാരൻ ഖച്ചനോവിനെ സെമിയിൽ വീഴ്ത്തിയാണ് റൂഡ് ഫൈനലിനെത്തുന്നത്. നാല് സെറ്റ് നീണ്ടപോരാട്ടത്തിൽ 7-6, 6-2, 5-7, 6-2നായിരുന്നു റൂഡ് ഫൈനലിലേക്ക് മുന്നേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |