മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയായ മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്നുകളുടെ ഉപയോഗവും വില്പനയും വർദ്ധിച്ചുവരുന്നതിൽ പൊതുജനങ്ങൾ ആശങ്കയിൽ. കഞ്ചാവ്, ഹാഷിഷ് ഓയിൽ,എം.ഡി.എം.എ മുതലായ മയക്കുമരുന്നുകളുടെ വില്പനയാണ് മേഖലയിൽ വ്യാപകമായിരിക്കുന്നത്.
ഒഡീഷ,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് എത്തുന്നത്. മാരക മയക്കുമരുന്നുകളായ എൽ.എസ്.ഡി, എം.ഡി.എം.സി, ബ്രൗൺഷുഗർ മുതലായവയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഓഫീസിന്റെ പരിധിയിൽ മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസും പിറവം റേഞ്ച് ഓഫീസുമാണുള്ളത്. കഴിഞ്ഞ മൂന്നുമാസമായി ഈ ഓഫീസുകൾക്ക് കീഴിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടൊപ്പം ഹാൻസ്, പുകയില, പുകയില ഉല്പന്നങ്ങൾ എന്നിവയുടെ വില്പനയും തകൃതിയാണ്. മൂവാറ്റുപുഴ, പേഴക്കാപ്പിള്ളി, പായിപ്ര, കൂത്താട്ടുകുളം, കലൂർ, കല്ലൂർക്കാട്, ആയവന ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളിൽ വൻതോതിൽ കഞ്ചാവ്, ബ്രൗൺ ഷുഗർ ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ മയക്കുമരുന്നുകൾ കൊണ്ടുവന്ന് ഉപയോഗിക്കുകയും നാട്ടിലുള്ളവർക്ക് വില്പന നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കല്ലൂർക്കാട് കലൂരിൽ നിന്ന് 80 കിലോ കഞ്ചാവാണ് പിടിച്ചത്. പ്ലൈവുഡ് കമ്പനികളിലേക്കും പച്ചക്കറി കയറ്റിവരുന്നതുമായ ലോറികളിലാണ് കിലോക്കണക്കിന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും മൂവാറ്റുപുഴ മേഖലയിലേക്ക് എത്തിക്കുന്നത്. മൂവാറ്റുപുഴ ടൗൺ, പേഴക്കാപ്പിള്ളി, പായിപ്ര, ഇലഞ്ഞി, കൂത്താട്ടുകുളം, പാലക്കുഴ,വാഴക്കുളം, ആയവന ഭാഗങ്ങളിൽ മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും ഉപയോഗം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും ടൂറിസ്റ്റ് മേഖലകളിലും, പ്രത്യേകിച്ച് പോയാലിമല, അരീക്കൽ ഭാഗങ്ങളിലും മയക്കുമരുന്ന് ഉപയോഗം കൂടുന്നുണ്ട്. മൂവാറ്റുപുഴ താലൂക്കിലെ കോളേജ്, സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പന വ്യാപകമായിക്കഴിഞ്ഞു. രക്ഷകർത്താക്കളെയും അദ്ധ്യാപകരെയും ഇത് ആശങ്കപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ലഹരി മാഫിയയ്ക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |