ഭഗവാന് തിരുമുൽക്കാഴ്ചയായി ജലഘോഷയാത്ര,
ആർ.ശങ്കർ ട്രോഫി വൻമഴിക്ക്
ആറൻമുള: പമ്പയുടെ ഒാളപ്പരിപ്പിലൂടെ തുഴത്താളത്തിൽ ഒഴുകിയെത്തിയ പള്ളിയോടങ്ങൾ ആറൻമുള പാർത്ഥസാരഥിക്ക് തിരുമുൽക്കാഴ്ചയൊരുക്കി. അമരച്ചാർത്തിനൊപ്പം അലങ്കാര മാല്യം ചാർത്തി അണിഞ്ഞൊരുങ്ങിയ പള്ളിയോടങ്ങളിൽ വെള്ളമുണ്ടുടുത്ത് തലയിൽ വെള്ളത്തോർത്ത് കെട്ടിയ കരക്കാർ വഞ്ചിപ്പാട്ടിന്റെ ഭാവഭംഗിയിൽ നയമ്പുകൾ കൊണ്ട് പമ്പയിൽ താളമിട്ടു. പടിഞ്ഞാറൻ വെയിലിൽ വെട്ടിത്തിളങ്ങിയ അമരച്ചാർത്തും മുത്തുക്കുടകളും ജലഘോഷയാത്രയെ വർണാഭമാക്കി. തുടർന്ന് നടന്ന മത്സരവള്ളംകളിയിൽ എ ബാച്ചിൽ മല്ലപ്പുഴശേരിയും ബി ബാച്ചിൽ ഇടപ്പാവൂരും ജേതാക്കളായി. ഇരു പള്ളിയോടങ്ങൾക്കും മന്നം ട്രോഫി ലഭിച്ചു. ബി ബാച്ചിൽ പാരമ്പര്യ ശൈലിയിൽ ചമയത്തോടെ പാടിത്തുഴഞ്ഞെത്തുന്നതിനുള്ള ആർ.ശങ്കർ സ്വർണ ട്രോഫി വൻമഴി പള്ളിയോടം നേടി.
ഹീറ്റ്സ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ 1.7കിലോമീറ്റർ ദൂരം അഞ്ച് മിനിട്ടിൽ തുഴഞ്ഞെത്തിയ മല്ലപ്പുഴശേരി, കുറിയന്നൂർ, ളാക ഇടയാറൻമുള, ചിറയിറമ്പ് പള്ളിയോടങ്ങൾ തമ്മിലായിരുന്നു എ ബാച്ചിലെ ഫൈനൽ മത്സരം. കുറിയന്നൂർ രണ്ടാമതും ചിറയിറമ്പ് മൂന്നാമതുമായി ഫിനിഷിംഗ് പോയിന്റ് കടന്നു.
ബി ബാച്ച് ഹീറ്റ്സിൽ 5.44 മിനിട്ടിൽ തുഴഞ്ഞെത്തിയ ആറാട്ടുപുഴ, വൻമഴി, ഇടപ്പാവൂർ, പുല്ലുപ്രം പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിച്ചു. പുല്ലുപ്രം രണ്ടാമത്തും വൻമഴി മൂന്നാമതുമെത്തി. 49 പള്ളിയോടങ്ങളാണ് വള്ളംകളിയിൽ പങ്കെടുത്തത്.
ആറൻമുളയിലേക്കുള്ള യാത്രയ്ക്കിടെ മറിഞ്ഞ് മൂന്ന് പേരുടെ മരണത്തിന് ഇടയായ ചെന്നിത്തല പള്ളിയോടം ജലമേളയിൽ പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |