തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ മലക്കം മറിഞ്ഞ് മേയർ ആര്യ രാജേന്ദ്രൻ. തൊഴിലാളികളെ സസ്‌പെൻഡ് ചെയ‌്തത് പണിഷ്‌മെന്റ് ആയിരുന്നില്ലെന്നും, കൂടുതൽ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്നുമാണ് മേയറുടെ ഇപ്പോഴത്തെ നിലപാട്.
ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ വിശദീകരണം ചോദിച്ചിരുന്നു. അതിൽ വ്യക്തത കുറവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. പണിഷ്മെന്റ് എന്ന നിലയിലല്ല സസ്‌പെൻഡ് ചെയ‌്തതെന്നും, കൂടുതൽ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്ന് മേയർ നടപടിയെ ന്യായീകരിച്ചു. പണിഷ്‌മെന്റ് കൊടുക്കേണ്ടവരാണ് തൊഴിലാളികൾ എന്ന ധാരണ നഗരസഭയ‌്ക്കില്ലെന്നും മേയർ പറഞ്ഞു. എന്നാൽ ജീവനക്കാർക്കെതിരെ എടുത്ത നടപടി പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആര്യ രാജേന്ദ്രൻ തയ്യാറായില്ല. സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ സംഘടനാപരമായ കര്യങ്ങളാണെന്നായിരുന്നു ആര്യ രാജേന്ദ്രന്റെ മറുപടി.
നഗരസഭ ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികൾ ഓണസദ്യ കളഞ്ഞ് പ്രതിഷേധിച്ച സംഭവം ഒതുക്കി തീർക്കാൻ സി.പി.എം നേതൃത്വം ഇടപെട്ടുവെന്നാണ് വിവരം. പ്രശ്‌നം വഷളായി പാർട്ടിയിൽ ഭിന്നസ്വരം ഉയർന്ന സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാൻ പാർട്ടി തന്നെ മുൻകൈയെടുത്തത്. എന്നാൽ തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ പിൻവലിച്ചുള്ള പ്രശ്‌നപരിഹാരം മാത്രമേ സാദ്ധ്യമാകുകയുള്ളൂവെന്ന നിലപാടിലാണ് ഭരണപക്ഷ തൊഴിലാളി യൂണിയൻ.
ഇക്കാര്യം പാർട്ടി ജില്ലാ സെക്രട്ടറിയെയും മുതിർന്ന നേതൃത്വത്തെയും യൂണിയൻ അറിയിച്ചിട്ടുണ്ട്. പിരിച്ചുവിട്ട തൊഴിലാളികൾ പലരും ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് ഈ ജോലിയായിരുന്നു അത്താണിയെന്നും ഓണക്കാലത്ത് പിരിച്ചുവിട്ട നടപടി അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്.
മേയർ ഏകപക്ഷീയമായി തൊഴിലാളികൾക്കെതിരെ എടുത്ത നടപടിയിൽ പാർട്ടിയിൽ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു. മറ്റെല്ലാ തീരുമാനങ്ങളും നടപടികളുമെടുക്കുന്നതിന് മുമ്പ് മേയർ ബന്ധപ്പെട്ടവരെ കാര്യങ്ങൾ അറിയിക്കുമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് ആരോപണം.
സംഭവമറിഞ്ഞിട്ടും തൊഴിലാളികളുടെ ഭാഗം കേൾക്കാതെ അവിടത്തെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തെന്നാണ് ആക്ഷേപം. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടുന്ന സംഘടനായ കേരള മുൻസിപ്പൽ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നടപടിക്കെതിരെ കഴിഞ്ഞ ആറിന് നഗരസഭയ്‌ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധവും പാർട്ടിയിൽ ചർച്ചയായി. എന്നാൽ സി.പി.ഐ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |