കോഴിക്കോട്: സൂംബ വിവാദത്തിൽ മുസ്ലീം മത സംഘടനകളും സിപിഎമ്മും തമ്മിൽ വാക്‌പോര് രൂക്ഷം. പത്തൊമ്പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവനയെ പരിഹസിച്ച് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് സൂംബ സ്കൂളുകളിൽ അടിച്ചേൽപിക്കുന്നതെന്നും ഹുസൈൻ പറഞ്ഞു.
എസ്എഫ്ഐ അടക്കമുള്ള ഇടത് സംഘടനകൾ നിലപാട് തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്നും ഹുസൈൻ മടവൂർ പ്രതികരിച്ചു. തുണിയില്ലാതെ ജീവിച്ച പ്രാകൃത യുഗത്തിലേക്ക് മടങ്ങാനാണ് ശ്രമമെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര്‍, അൽപ വസ്ത്രം ധരിച്ചു ഇടപഴകി നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന പരാമർശവും നടത്തി.
എസ്എഫ്ഐ ഇതിനെ പിന്തുണക്കുന്നത് മണ്ടത്തരം മൂലമാണ്. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ക്കാണ് നിലപാട് തിരുത്തേണ്ടി വരിക. ഇല്ലെങ്കില്‍ ജനം തിരുത്തിക്കും. തങ്ങളുടെ സ്കൂളുകളില്‍ സൂംബാ നൃത്തം അനുവദിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'സൂംബ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനുള്ളതാണ്. സ്കൂളുകളിൽ സൂംബ നടത്തുന്നതിൽ എന്താണ് തെറ്റ്. വളരെ ആഹ്ളാദപൂർവമാണ് കുട്ടികൾ സൂംബ ഏറ്റെടുത്തിട്ടുള്ളത്. കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കണം. നാം ജീവിക്കുന്നത് പ്രാകൃത മദ്ധ്യകാലത്തൊന്നുമല്ല ' - എന്നാണ് മന്ത്രി ബിന്ദു ഇന്നലെ പറഞ്ഞത്. സ്കൂളുകളിൽ സൂംബ നടത്താൻ പാടില്ലെന്ന സമസ്തയുടെ നിലപാടിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |