തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പെടെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും വിതരണവും തടയുന്നതിനുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, തദ്ദേശ സ്ഥാപന, വാർഡ്, വിദ്യാലയ തലങ്ങളിൽ സമിതികൾ രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനതല സമിതിയിൽ മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ മന്ത്രി ഉപാദ്ധ്യക്ഷനുമാകും. ധന, വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി - പട്ടികവർഗ, കായിക മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറിക്കാണ് ഏകോപനച്ചുമതല. 22ന് ആദ്യയോഗം ചേരും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ജില്ലാ കളക്ടർ കൺവീനറുമായാണ് ജില്ലാതല സമിതി. 21ന് സമിതികൾ യോഗം ചേരും. തദ്ദേശ സ്ഥാപന മേധാവികൾ അദ്ധ്യക്ഷന്മാരും പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി.
വാർഡുതല സമിതിയിൽ വാർഡ് അംഗമായിരിക്കും അദ്ധ്യക്ഷൻ. സ്‌കൂൾതലത്തിൽ പി.ടി.എയുടെ നേതൃത്വത്തിലാകും സമിതി. തദ്ദേശ, വാർഡ്, സ്‌കൂൾതല സമിതികൾ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഒക്ടോബർ 2ന്
കാമ്പെയിൻ തുടങ്ങും
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് ലഹരിവിരുദ്ധ കാമ്പെയിൻ തുടങ്ങും. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ് എന്നിവിടങ്ങളിൽ ജനജാഗ്രത സദസുകളും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |